കേരള സ്റ്റോറിയുടെ പരാജയം രണ്ടാം ഭാഗത്തിനും സംഭവിക്കും: മന്ത്രി സജി ചെറിയാൻ
.
തിരുവനന്തപുരം: കേരളത്തിനും മുസ്ലിങ്ങൾക്കുമെതിരെ കൊടും വർഗീയവിഷം കുത്തിനിറച്ച കേരള സ്റ്റോറിയുടെ രണ്ടാംഭാഗവും ജനം തള്ളുമെന്ന് മന്ത്രി സജി ചെറിയാൻ. ആദ്യ ഭാഗത്തിലൂടെ കേരളത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചവർക്ക് ഉണ്ടായ അതേ പരാജയം രണ്ടാം ഭാഗത്തിനും സംഭവിക്കും. കേരളത്തിലെ മതനിരപേക്ഷതയോടും ജനാധിപത്യത്തോടും വികസനത്തോടും അസൂയ ഉള്ളവരാണ് ഇത്തരം സിനിമകൾക്ക് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിപുൽ അമൃത്‌ലാൽ ഷാ നിർമിച്ച്, കാമാഖ്യ നാരായൺ സിങ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലറിൽ ഉടനീളം വർഗീയ അതിപ്രസരമുള്ള രംഗങ്ങളും സംഭാഷണങ്ങളുമാണുള്ളത്. “അടുത്തതായി അവർ നിങ്ങളുടെ മകളെ ലക്ഷ്യമിടുംമുമ്പ് ‘എന്ന് പറഞ്ഞാണ് ട്രെയിലർ അവസാനിക്കുന്നത്. 25 വർഷത്തിനുള്ളിൽ ഭാരതം ഇസ്ലാമിക് സ്റ്റേറ്റ് ആയി മാറും, ഇസ്ലാമിക ശരിയത്ത് നിയമം നടപ്പാകുമെന്നും പറയുന്നു. മലയാളി പെൺകുട്ടിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കാൻ ശ്രമിക്കുന്നത് പോലുള്ള പരിഹാസ്യമായ രംഗങ്ങളും ചിത്രത്തിലുണ്ട്. ഇതിനെതിരെ സാമൂഹമാധ്യമങ്ങളിൽ വൻ ട്രോൾവർഷമാണ്.




