‘നാവിക കലാപം: തമസ്‌കൃത ചരിത്രത്തിന് ഒരു പുനർവായന’ പ്രകാശിപ്പിച്ചു
.
കോഴിക്കോട് നാവിക കലാപത്തിന്റെ ചരിത്ര–രാഷ്ട്രീയ പ്രാധാന്യം അടയാളപ്പെടുത്തി എ കെ രമേശ് രചിച്ച ‘നാവിക കലാപം: തമസ്‌കൃത ചരിത്രത്തിന് ഒരു പുനർവായന’ പുസ്‌തകം പ്രകാശിപ്പിച്ചു. വിരമിച്ച സൈനികരുടെ കൂട്ടായ്‌മയായ ഡെമോക്രാറ്റിക് അലയൻസ് ഓഫ് റിട്ടയേഡ് സോൾജേഴ്‌സ് ഓഫ് ഇന്ത്യ ജില്ലാ കമ്മിറ്റി നാവിക കലാപത്തിന്റെ 80ാം വാർഷികത്തിൽ ടൗൺഹാളിൽ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു പ്രകാശനം. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി കെ ഇ എന്നിൽനിന്ന് ഡിഎആർഎസ്‌ഐ സംസ്ഥാന ഓർഗനൈസിങ് കമ്മിറ്റി കൺവീനർ ഡോ. കെ ഗോപകുമാർ ഏറ്റുവാങ്ങി. സിഐടിയു ജില്ലാ സെക്രട്ടറി എം ഗിരീഷ് അധ്യക്ഷനായി.

നാവിക കലാപം: ഇന്ത്യയുടെ അവസാന സ്വാതന്ത്ര്യസമരം എന്ന സെമിനാറിൽ ഡോ. കെ ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി. എ കെ രമേശ് മറുമൊഴി നടത്തി. സുരാജ് പാലയാട്ട് സ്വാഗതവും പി പ്രേമരാജൻ നന്ദിയും പറഞ്ഞു. സ്വാതന്ത്ര്യസമരത്തിലെ ഉജ്വല അധ്യായമായ 1946ലെ നാവിക കലാപത്തെ അടിച്ചമർത്തിയ ബ്രിട്ടീഷുകാർ രേഖപ്പെടുത്തിയ കഥകളാണ് ചരിത്രമായി പ്രചരിക്കുന്നത്. ഇതിനെ ശാസ്‌ത്രീയമായും ചരിത്രപരമായും വിലയിരുത്തുകയാണ് പുസ്‌തകം. നെയ്‌താൽ പബ്ലിക്കേഷൻസാണ് പ്രസാധകർ.




