ഒന്നിലേറെ തവണ പീഡിപ്പിച്ചു; രണ്ടാം ബലാത്സംഗക്കേസിൽ രാഹുലിനെതിരെ രഹസ്യമൊഴി നല്‍കി പരാതിക്കാരി
.
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്ക് വീണ്ടും കുരുക്ക്. രണ്ടാം ബലാത്സംഗക്കേസിൽ രാഹുലിനെതിരെ പരാതിക്കാരി രഹസ്യമൊഴി നല്‍കി. ഒന്നിലേറെ പീഡിപ്പിച്ചതായാണ് മൊഴി. നെടുമങ്ങാട് കോടതിയിലാണ് മൊഴി നല്‍കിയത്. നിര്‍ണായക തെളിവുകളും കൈമാറിയതായാണ് വിവരം.

ബെംഗളൂരു സ്വദേശിയായ യുവതി കെപിസിസി അധ്യക്ഷന് നല്‍കിയ പരാതി പിന്നീട് ഡിജിപിക്ക് കൈമാറിയതിന്റെ അടിസ്ഥാനത്തിലായിരുന്നു രാഹുലിനെതിരെ രണ്ടാം ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തത്. അവധിക്ക് നാട്ടിലെത്തിയപ്പോള്‍ വിവാഹ വാഗ്ദാനം നല്‍കി ഹോംസ്റ്റേയില്‍ എത്തിച്ച് ക്രൂരമായി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. ഇമെയില്‍ മുഖാന്തരം അയച്ച പരാതിയില്‍ യുവതിയുടെ പേര് ഉണ്ടായിരുന്നില്ല.

എന്നാല്‍ പേര് പോലും ഇല്ലാതെ ലഭിച്ച ഇമെയിലിന്റെ അടിസ്ഥാനത്തിലാണ് തനിക്കെതിരെ കേസെടുത്തതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രാഹുല്‍ ജാമ്യ ഹര്‍ജി നല്‍കിയത്. പരാതി അടിസ്ഥാന രഹിതവും രാഷ്ട്രീയപ്രേരിതവുമാണ്. രണ്ടുവര്‍ഷം താമസിച്ചാണ് പരാതി നല്‍കിയത്. പരാതി സത്യമെങ്കില്‍ പൊലീസിനെ സമീപിക്കാന്‍ ഏറെ സമയം ഉണ്ടായിരുന്നുവെന്നും ജാമ്യഹര്‍ജിയില്‍ സൂചിപ്പിച്ചിരുന്നു. കേസില്‍ രാഹുലിന് മുന്‍കൂര്‍ജാമ്യം ലഭിച്ചിരുന്നു.




