നീറ്റ് ചോദ്യപേപ്പർ ചോർച്ച; എൻടിഎ അംഗം പ്രൊഫ. കുൽക്കർണി അറസ്റ്റിൽ
.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) അംഗം പ്രൊഫ. പി.വി. കുൽക്കർണിയെ സിബിഐ അറസ്റ്റുചെയ്തു. ചോദ്യപേപ്പർ ചോർച്ചയിൽ അന്വേഷണം വ്യാപിക്കുന്നതിനിടെയാണ് നിർണായക അറസ്റ്റ് രേഖപ്പെടുത്തിയത്. എൻടിഎയുടെ ചോദ്യപേപ്പർ തയ്യാറാക്കുന്ന സമിതിയിലെ അംഗമായ അധ്യാപകനാണ് മഹാരാഷ്ട്രയിലെ ലാത്തൂരിലെ ദയാനന്ദ സയൻസ് കോളേജിലെ കെമിസ്ട്രി പ്രൊഫസറായ കുൽക്കർണി. കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ മനീഷ വാഗ്മറെയിൽനിന്നാണ് കുൽക്കർണിയെ കുറിച്ചുള്ള വിവരം ലഭിച്ചത്.

കുൽക്കർണിയുടെ അറസ്റ്റോടെ ഇതുവരെ എട്ടുപേരാണ് കേസിൽ പിടിയിലായത്. കുൽക്കർണി വീട്ടിൽ നടത്തിയിരുന്ന ട്യൂഷൻ ക്ലാസിലെ വിദ്യാർത്ഥികൾക്കും ചോദ്യങ്ങൾ ചോർത്തി നൽകിയെന്നും സിബിഐ കണ്ടെത്തി. കുൽക്കർണിയുടെ സഹായി മനീഷ വഴിയാണ് ചോദ്യപേപ്പർ ചോർത്തി നൽകിയതെന്നും സിബിഐയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ബ്യൂട്ടി പാർലർ നടത്തി വന്ന മനീഷ കുട്ടികൾക്ക് ചോദ്യപേപ്പർ ചോർത്തി നൽകാമെന്നും കോളജിൽ അഡ്മിഷൻ ശരിയാക്കാമെന്നും വാഗ്ദാനം ചെയ്തിരുന്നതായും കണ്ടെത്തി.

കുട്ടികളിൽനിന്ന് ലക്ഷങ്ങൾ വാങ്ങി ഇവരെ കുൽക്കർണിയിലേക്ക് എത്തിച്ചിരുന്നതും മനീഷയായിരുന്നുവെന്ന് സിബിഐ പറയുന്നു. ചോദ്യപേപ്പർ ചോർത്തിയ റാക്കറ്റിൽ ഉൾപ്പെട്ടവരെ പിടികൂടാൻ അന്വേഷണം പുരോഗമിക്കുകയാണ്. അതിനിടെ പുനഃപരീക്ഷയുടെ സമ്മർദത്തെ തുടർന്ന് നാലോളം വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തു. ഇതോടെ എൻടിഎ പിരിച്ചുവിടണമെന്നും വിദ്യഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാവുകയാണ്. പുനഃപരീക്ഷ അടുത്ത മാസം 21ന് നടത്തും.




