താമരശ്ശേരിയിൽ വിനോദയാത്രാ സംഘത്തെ ആക്രമിച്ച സംഭവത്തില്‍ 5 പേര്‍ക്കെതിരെ കേസെടുത്തു
.
താമരശ്ശേരി: വിനോദയാത്രാ സംഘത്തെ ആക്രമിച്ച സംഭവത്തില്‍ 5 പേര്‍ക്കെതിരെ കേസെടുത്തു. വയനാട്ടില്‍ വിനോദയാത്ര പോയി തിരികെ വരികയായിരുന്ന ചേളന്നൂര്‍ സ്വദേശികളായ സ്ത്രീകളെയും കുട്ടികളെയുമടക്കമാണ് പ്രതികള്‍ ആക്രമിച്ചത്. ഒടുങ്ങാക്കാടിനു സമീപം വെച്ച് 42 പേര്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസിന് മുന്നിലേക്ക് കാര്‍ നിർത്തിയിട്ട് തടഞ്ഞാണ് ഒരു സംഘം ആക്രമണം അഴിച്ചു വിട്ടത്.

ബസ്സിനുള്ളില്‍ കയറി പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെയടക്കം മര്‍ദ്ദിക്കുകയും ഒരു സ്ത്രീയുടെ ഫോണ്‍ മോഷ്ടിക്കുകയും ചെയ്തുവെന്നായിരുന്നു പരാതി. പ്രതികളില്‍ നാലുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കഴിഞ്ഞ ദിവസം രാത്രി 11.15 ഓടെ ചുരം മൂന്നാം വളവില്‍ വെച്ച് ബസ് മറ്റൊരു ഗുഡ്‌സ് വാഹനവുമായി ഉരസിയിരുന്നു. ഈ പ്രശ്‌നം പറഞ്ഞു തീര്‍ത്തിരുന്നു.

ഈ സമയം ചുരം കയറുകയായിരുന്ന കാറില്‍ സഞ്ചരിച്ച സംഘം ബസ് ഡ്രൈവറുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും അടിവാരത്ത് വെച്ച് കാണിച്ചു തരാമെന്ന് പറഞ്ഞ് ബസ്സിനെ പിന്തുടരുകയുമായിരുന്നു. തുടര്‍ന്നായിരുന്നു ആക്രമണം നടത്തിയത്. സംഭവത്തില്‍ ബസ് യാത്രക്കാരായ രഞ്ജിന്‍ ദേവ്, നിധീഷ്, രഞ്ജിത്ത്, രഞ്ജുല്‍ ദേവ് എന്നിവര്‍ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പൊലീസ് അന്വേഷണത്തില്‍ പരാതിക്കാരിയുടെ ഫോണ്‍ പ്രതികളില്‍ ഒരാളുടെ കൈവശം ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.




