ഇടുക്കി നെടുങ്കണ്ടം എഴുകുംവയലിൽ ഉരുൾപൊട്ടലിന് സമാനമായി ഭൂമി ഒലിച്ചുപോയി.

ഇടുക്കി നെടുങ്കണ്ടം എഴുകുംവയലിൽ ഉരുൾപൊട്ടലിന് സമാനമായി ഭൂമി ഒലിച്ചുപോയി. രാത്രിയിലെ കനത്ത മഴയിൽ പുലർച്ചയാണ് സംഭവം. മൂന്ന് ഏക്കറിൽ അധികം കൃഷിഭൂമി ഒലിച്ചുപോയി. കുറ്റിയാനിയിൽ സണ്ണി, ചെമ്മരപള്ളി അനീഷ് എന്നിവരുടെ കൃഷിഭൂമികളാണ് ഒലിച്ചുപോയത്. ജില്ലയിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരുക്കുന്നത്. സംസ്ഥാനത്ത് മഴ ശക്തമായിക്കൊണ്ടിരിക്കുകയാണ്. വിവിധ ജില്ലകളിൽ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ വെള്ളക്കെട്ടുകളും രൂപപ്പെട്ടിട്ടുണ്ട്.

പൊതുജനങ്ങൾക്കുള്ള ജാഗ്രത നിർദേശം

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്.

ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം.
