KOYILANDY DIARY.COM

The Perfect News Portal

മയക്കുമരുന്ന് വിൽപ്പനക്കാരനെ PIT NDPS നിയമപ്രകാരം കരുതൽ തടങ്കലിലാക്കിയ ഉത്തരവ് ശരിവെച്ചു

കോഴിക്കോട്: മയക്കുമരുന്ന് വിൽപ്പനക്കാരനെ PIT NDPS നിയമപ്രകാരം കരുതൽ തടങ്കലിലാക്കിയ ഉത്തരവ് ശരിവെച്ചു. കോഴിക്കോട് ജില്ലയിൽ ലഹരി വസ്തുക്കളുടെ വ്യാപാരത്തിനെതിരെ പോലീസ് ശക്തമായ നടപടികൾ തുടരുന്നു. ഫറോക്ക് കോടമ്പുഴ സ്വദേശിയായ ചാത്തം പറമ്പിൽ വീട്ടിൽ ഫാസിർ (37) നെയാണ് Narcotic Drugs and Psychotropic Substance നിയമപ്രകാരം കരുതൽ തടങ്കലിലാക്കിയ ഉത്തരവ് ഹോം ഡിപ്പാർട്മെൻ്റിൻ്റെ അഡ്വൈസറി കമ്മിറ്റി ശരിവെച്ചത്.
10.12.2024 തീയ്യതി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിക്കടുത്തുളള സി. എസ്  റെസിഡൻസിക്ക് സമീപം വെച്ച്  നിരോധിത മയക്കുമരുന്നിനത്തിൽ പെട്ട 245.1 ഗ്രാം MDMA വിൽപ്പനക്കായി കൈവശം സൂക്ഷിക്കുന്നതായി കാണപ്പെട്ടതിൽ പ്രതിയെ മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ബാംഗ്ലൂരിൽ നിന്നും MDMA മൊത്തമായി കൊണ്ടുവന്ന് ചില്ലറ വിൽപ്പന നടത്തുകയായിരുന്നു ഇയാൾ ചെയ്തിരുന്നത്. മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ നൽകിയ പ്രാഥമിക റിപ്പോർട്ട് പ്രകാരം കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർ സമർപ്പിച്ച ശുപാർശയിൽ  അഡീഷണൽ ചീഫ് സെക്രട്ടറി കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത് പ്രകാരം പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ പാർപ്പിച്ചിട്ടുള്ളതാണ്.   
 
എൻ.ഡി.പി.എസ് നിയമത്തിലെ 68 എഫ് വകുപ്പ് പ്രകാരം മയക്കുമരുന്ന് കടത്താൻ ഉപയോഗിക്കുന്ന വാഹനം, ഇവർ ലഹരി വില്പനയിലൂടെ സമ്പാദിച്ച മുഴുവൻ സ്വത്തുവകകളും കണ്ടുകെട്ടുന്നതോടൊപ്പം ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നതടക്കമുള്ള നടപടികളും പോലീസ് സ്വീകരിച്ചുവരുന്നുണ്ട്. നിലവിൽ ലഹരി വസ്തുക്കളുമായി പിടികൂടുന്ന കുറ്റവാളികളെ ജയിലിൽ അടക്കുകയും സ്ഥിരം കുറ്റവാളികളായി കാപ്പ ചുമത്തി നാടുകടത്തുകയും ചെയ്യാറുണ്ട് ഇതിന് പുറമെയാണ് സ്വത്തുവകകൾ കണ്ടു കെട്ടാനുള്ള നടപടികൾ സ്വീകരിക്കുന്നത്. അനധികൃതമായി സമ്പാദിച്ചതാണെന്ന് കണ്ടെത്തിയാൽ ലഹരിക്കടത്ത് സംഘങ്ങളുടെയും അവരെ ബന്ധുക്കളുടെയും അവരെ സഹായിക്കുന്നവരുടെയും സ്വത്തുക്കൾ കണ്ടു കെട്ടാനും നിയമമുണ്ട് അവരെ സഹായിക്കുന്നവരെയും അടക്കം നിയമം കൊണ്ട് പൂട്ടാനാണ് പോലീസിൻെറ നീക്കം.
ജില്ലയിലേക്കുള്ള ലഹരി ഒഴുക്ക് തടയുന്നതിനായി കർശന നടപടികളാണ് കോഴിക്കോട് ജില്ലാ പോലീസ് സ്വീകരിക്കുന്നത്. മയക്കുമരുന്ന് കേസിൽ ഉൾപ്പെടുന്ന പ്രതികൾക്കെതിരെ തുടർന്നും ശക്തമായ നടപടി സ്വീകരിക്കുന്നതാണെന്നും മയക്കുമരുന്ന് കച്ചവടത്തിലെ മുഴുവൻ ആളുകളെയും പിടികൂടുന്നതിനുള്ള തുടർനടപടികൾ എക്സൈസ് വകുപ്പുമായി ചേർന്ന് മറ്റു സംസ്ഥാനങ്ങളെ ഏജൻസികളുമായി സഹകരിച്ചും പ്രവർത്തിക്കുന്നതാണെന്ന് നാർക്കോട്ടിക് സെൽ അസി. പോലീസ് കമ്മീഷണർ കെ. എ ബോസ് അറിയിച്ചു.
Share news