ആർഎൽവി രാമകൃഷ്ണനെതിരായ അധിക്ഷേപം: സത്യഭാമയ്ക്കെതിരെ കുറ്റപത്രം

തിരുവനന്തപുരം: പ്രശസ്ത നൃത്താധ്യാപകൻ ഡോ. ആർഎൽവി രാമകൃഷ്ണനെതിരെ ജാതീയ അധിക്ഷേപം നടത്തിയ കേസിൽ നർത്തകി സത്യഭാമയ്ക്കെതിരെ കുറ്റപത്രം. ആർഎൽവി രാമകൃഷ്ണനെ തന്നെയാണ് സത്യഭാമ അധിക്ഷേപിച്ചതെന്നും പട്ടിക ജാതിക്കാരനാണ് എന്ന ബോധ്യത്തോടെ തന്നെയാണ് സംസാരിച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നു.

വിവാദ അഭിമുഖത്തിൽ സത്യഭാമ സംസാരിച്ച കാര്യങ്ങളെപ്പറ്റി വിശദമായി അന്വേഷിച്ച് സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് കുറ്റപത്രം തയാറാക്കിയത്. താൻ പേരെടുത്ത് പറഞ്ഞിട്ടില്ലെന്നും ഉദ്ദേശിച്ചത് രാമകൃഷ്ണനെ അല്ലെന്നുമായിരുന്നു സത്യഭാമയുടെ വാദം. എന്നാൽ ഇത് കള്ളമാണെന്ന് കുറ്റപത്രത്തിലൂടെ തെളിഞ്ഞു. വിവാദ അഭിമുഖം സംപ്രേക്ഷണം ചെയ്ത യൂട്യൂബ് ചാനൽ ഉടമയും കേസിൽ പ്രതിയാണ്.

ഒരു മോഹിനിയാട്ടം നർത്തകന് കാക്കയുടെ നിറമാണെന്നും സൗന്ദര്യമുള്ളവർ വേണം മോഹിനിയാട്ടം അവതരിപ്പിക്കാനെന്നുമായിരുന്നു സത്യഭാമയുടെ പരാമർശം. പ്രതിഷേധം ശക്തമായിട്ടും തന്റെ പരാമർശം പിൻവലിക്കാൻ അവർ തയാറായിരുന്നില്ല.

