വെള്ളാട്ട് തിറ ഉത്സവത്തിനായി കല്ലൂർക്കാവ് ഒരുങ്ങി

പേരാമ്പ്ര: വെള്ളാട്ട് തിറ ഉത്സവത്തിനായി കല്ലൂർക്കാവ് ഒരുങ്ങി. ചരിത്രപ്രസിദ്ധമായ കല്ലൂർക്കാവ് ശ്രീ പാമ്പൂരി കരുവാൻ ഭഗവതീ ക്ഷേത്രത്തിലെ മണ്ഡല വിളക്ക് ഉത്സവത്തിൻ്റെ പ്രധാന ചടങ്ങുകളായ വെള്ളാട്ടു തിറ ഉത്സവം വ്യശ്ചികം 4 ന് രാത്രി ഗണപതി ഹോമത്തോടെ ആരംഭിക്കും. ഉത്തര മലബാറിലെ പാമ്പിന്മേക്കട്ട് എന്നറിയപ്പെടുന്ന കല്ലൂർക്കാവിലേക്ക് ഇന്നും നാളെയുമായി വിവിധ ദേശങ്ങളിൽ നിന്നും നേർച്ച കാഴ്ചകളുമായി ഭക്തജനങ്ങൾ കല്ലൂർക്കാവിൽ എത്തിച്ചേരും.

മണ്ഡലവിളക്കുത്സവത്തിന് വ്യശ്ചികം 1 ന് 2024 നവംബർ 16 ശനിയാഴ്ച തിരി തെളിഞ്ഞത്. വ്യശ്ചികം 5, 6 (2024 നവംബർ 20, 21 ) തീയതികളിൽ വെള്ളാട്ട് തിറ ഉത്സവം. രാവിലെ പള്ളിയുണർത്തൽ, വാദ്യം, വൈകിട്ട് വാദ്യം, ദീപാരാധന, എണ്ണ കൊടുക്കൽ, കുളിക്കാൻ പോക്ക്, മാറ്റ് കയ്യേൽക്കൽ, തണ്ണീരമൃത് ഒപ്പിക്കൽ, പാമ്പൂരി കരുവാൻ, ഭഗവതി, ഗുളികൻ, കാരണവർ എന്നിവരുടെ വെള്ളാട്ടും നടക്കും. നവംബർ 21ന് പുലർച്ചെ 3 മണിക്ക് തണ്ടാൻ്റെ നേതൃത്വത്തിലുള്ള പൂക്കലശം വരവ് ക്ഷേത്രസന്നിധിയിൽ എത്തിച്ചേരും. തുടർന്ന് വിവിധ ദേവീദേവൻമാരുടെ സാന്നിധ്യം അറിയിച്ചു കൊണ്ടുള്ള തിറയും മീത്ത് പിടുത്തം എന്ന ചടങ്ങും നടക്കും.


രാത്രി 11 മണിക്ക് കാവിൽ ഭഗവതിക്ക് ഗുരുതി തർപ്പണവും ഉണ്ടാവും. വ്യശ്ചികം 1 മുതൽ ഒരു മാസക്കാലം നീണ്ടു നിൽക്കുന്നതാണ് കാവിലെ മണ്ഡലവിളക്കുത്സവം. ഈ ഒരു മാസക്കാലം ദേവന് നിത്യവും രണ്ടു നേരവും പാട്ടുപുരയിലും പടിഞ്ഞാറ്റയിലും പള്ളിയുണർത്തൽ എന്ന ചടങ്ങും നടക്കും. ശ്രീ കല്ലൂര്‍ പാമ്പൂരി കരുവാൻ്റെ ആരൂഢസ്ഥാനം കൂടിയായ കല്ലൂർക്കാവിലേക്ക് വിദൂരദേശങ്ങളിൽ നിന്നു പോലും നേർച്ചക്കാഴ്ചകളുമായി ഓരോ ദിനങ്ങളിലും ഭക്തജനങ്ങൾ എത്തിച്ചേരാറുണ്ട് ‘എൻ്റെ പരദേവതേ എന്നു മനം നൊന്തു വിളിക്കുന്നു ഓരോ ഭക്തരിലും പ്രസാദിക്കുന്ന ദേവനാണ് ശ്രീ കല്ലൂര്‍ പാമ്പൂരി കരുവാൻ.

പടിഞ്ഞാറ്റ, നാഗക്കോട്ട, പടിപ്പുര, കാവ്, പാട്ടുപുര എന്നിങ്ങനെയാണ് ക്ഷേത്രത്തിൻ്റെ കിടപ്പ്. പ്രധാനമായും വ്യശ്ചികമാസത്തിലെ മണ്ഡല വിളക്കിനോടനുബന്ധിച്ചുള്ള വെള്ളാട്ട് തിറ ഉത്സവവും, മീനം മേടമാസങ്ങളിലെ വിഷു വിളക്ക് ആറാട്ട് മഹോത്സവവുമാണ് ക്ഷേത്രത്തിലെ ഉത്സവ ദിനങ്ങൾ. ശ്രീ കല്ലൂര്‍ പാമ്പൂരി കരുവാൻ്റെ ആരൂഢസ്ഥാനം കൂട്ടിയായ കല്ലൂർക്കാവുമായി ബന്ധപ്പെട്ടിട്ടുള്ള ക്ഷേത്രങ്ങൾ വിവിധ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്നുണ്ട്.


ശ്രീ കല്ലൂര്‍ പാമ്പൂരി കരുവാനെ സ്തുതിച്ചു കൊണ്ടാണ് അവിടങ്ങളിൻ ഉത്സവ ചടങ്ങുകൾ നടത്താറുള്ളത്. പ്രസ്തുത ക്ഷേത്രങ്ങളിലെ സ്ഥാനീകരായ ക്ഷേത്രജ്ഞർ ഉത്സവ കാലങ്ങളിൽകല്ലൂർക്കാവിൽ എത്തിച്ചേരാറുമുണ്ട്. മറ്റു മതസ്ഥരായ ആളുകൾ പോലും വിവിധ ദേശങ്ങളിൽ നിന്നു നേർച്ചകളുമായി കല്ലൂർ കാവിൽ എത്തിച്ചേരാറുമുണ്ട്. വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ദേവൻ വിശ്വാസികൾക്കെന്നും അഭയകേന്ദ്രം തന്നെയാണ്.
