യൂത്ത് കോണ്‍ഗ്രസ് വ്യാജ ഐഡി കേസിൽ നിര്‍ണായക തെളിവുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചു

രാഹുൽ മാങ്കൂട്ടം തെരഞ്ഞെടുക്കപ്പെട്ട യൂത്ത് കോണ്‍ഗ്രസ് വ്യാജ ഐഡി കാർഡ് നിർമ്മിച്ച കേസിൽ നിര്‍ണായക തെളിവുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ഐ ഡി കാർഡുകളിലെ ഫോട്ടോയും പേരും മാറ്റി യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ രജിസ്റ്റര്‍ ചെയ്തതായി കണ്ടെത്തി. പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത ലാപ് ടോപ്പില്‍ നിന്നാണ് തെളിവുകള്‍ ലഭിച്ചത്.

രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായ തെരഞ്ഞെടുപ്പിലാണ് വ്യാജ തെരഞ്ഞെടുപ്പ് ഐഡി കാർഡുകൾ നിർമ്മിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത ലാപ് ടോപ്പില്‍ നിന്നാണ് തെളിവുകള്‍ ലഭിച്ചത്. ലാപ്‌ടോപ്പില്‍ വ്യാജ ഐഡി കാര്‍ഡ് നിര്‍മ്മിച്ചെന്ന് ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായി.

തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ വെബ്‌സൈറ്റില്‍ നിന്ന് ഐ.ഡി. കാര്‍ഡുകള്‍ ആദ്യം ഡൗണ്‍ലോഡ് ചെയ്തു. പിന്നീട് അതേ ലാപ്‌ടോപ്പില്‍ ഫോട്ടോയും പേരും മാറ്റി യൂത്ത് കോണ്‍ഗ്രസ് സൈറ്റില്‍ അപ്‌ലോഡ് ചെയ്തു. ഈ വ്യാജ കാര്‍ഡുകള്‍ ഉപയോഗിച്ച് സംഘടനാ തെരഞ്ഞെടുപ്പില്‍ രജിസ്റ്റര്‍ ചെയ്തതായാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ലാപ്‌ടോപ്പില്‍ എട്ട് വ്യാജ കാര്‍ഡുകളാണ് നിര്‍മ്മിച്ചത്.

വോട്ടിംഗിന് ശേഷം 67158 അപേക്ഷകരെ ഒഴിവാക്കിയതായും കണ്ടെത്തിയിട്ടുണ്ട്. കാണക്കാരി പഞ്ചായത്തിലെ 27 പേരുടെ പേരില്‍ വ്യാജ കാര്‍ഡുകള്‍ ഉണ്ടാക്കിയതായും മലപ്പുറത്ത് 7 പേരുടെയും പേരില്‍ വ്യാജ കാര്‍ഡ് നിർമ്മിച്ചതായും വ്യക്തമായിട്ടുണ്ട്. നിർണായക തെളിവുകളുടെ അടിസ്ഥാനത്തിൽ യൂത്ത്‌കോണ്‍ഗ്രസ് വെബ്‌സൈറ്റ് തയാറാക്കിയ അഭിജിത് സിംഗിന് ക്രൈംബ്രാഞ്ച് വാറന്‍റ് അയച്ചു. വിശദാംശങ്ങള്‍ നല്‍കാത്തതിനെ തുടര്‍ന്നാണ് വാറന്‍റ്.

ഇതോടനുബന്ധിച്ച് രജിസ്റ്റര്‍ ചെയ്ത നാല് കേസുകളും ലോക്കൽ പൊലീസ് ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് സെന്‍ട്രല്‍ യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. ലാപ്ടോപ്പിന് പുറമെ പിടിച്ചെടുത്ത മൊബൈല്‍ ഫോണുകള്‍ ചണ്ഡീഗഡിലെ ലാബിലേക്കും അയച്ചിട്ടുണ്ട്.
