KOYILANDY DIARY.COM

The Perfect News Portal

കുറ്റിക്കാട്ടൂരിൽ വീണ്ടും വൻ കഞ്ചാവ് വേട്ട

കോഴിക്കോട്: കുറ്റിക്കാട്ടൂരിൽ വീണ്ടും വൻ കഞ്ചാവ് വേട്ട. രണ്ട് കിലോ 300 ഗ്രാം കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയിലായി. കൊൽക്കത്ത ശാരദാബാദ് സ്വദേശി നജീംമുള്ള (26) ആണ് ഡാൻസാഫും മെഡിക്കൽ കോളേജ് പോലീസും സംയുക്തമായി നടത്തിയ റെയ്ഡിൽ പിടിയിലായത്. കഴിഞ്ഞ ദിവസം കണ്ണൂർ സ്വദേശിയുടെ മുറിയിൽ നിന്നും 7 കിലോ കഞ്ചാവ് ഫറോക്ക് പോലീസ് പിടികൂടിയിരുന്നു.
കുറ്റിക്കാട്ടൂർ മേഖലയിൽ വ്യാപകമായി കഞ്ചാവ് വില്പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഏതാനും ദിവസങ്ങളായി ഡാൻസാഫിന്റെ നേതൃത്വത്തിൽ ഈ ഭാഗത്ത് നിരീക്ഷണം നടത്തി വരികയായിരുന്നു. അതിനിടയിലാണ് ഇന്നലെ രാത്രിയോടെ കഞ്ചാവുമായി പോവുകയായിരുന്ന നജീംമുള്ളയെ ഡാൻസാഫ് വലയിലാക്കിയത്. ഇയാളുടെ താമസ സ്ഥലത്ത് പരിശോധന നടത്തിയപ്പോൾ വലിയ പാക്കറ്റുകളിൽ സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തി. കൂടാതെ കഞ്ചാവ് വിൽപ്പന നടത്തുന്നതിന് ആവശ്യമായ പാക്കറ്റുകളും റൂമിൽ നിന്ന് പിടിച്ചെടുത്തു.
500 രൂപ മുതൽ വില വരുന്ന പാക്കറ്റുകളാക്കിയാണ് കഞ്ചാവ് വില്പന. പ്രധാനമായും അതിഥി തൊഴിലാളികളെയും വിദ്യാർത്ഥികൾക്കിടയിലുമാണ് ഇയാളുടെ കഞ്ചാവ് വില്പന. നിർമ്മാണ മേഖലയിലെ തൊഴിലാളി എന്ന നിലയിലാണ് കുറ്റിക്കാട്ടൂരിൽ റൂമെടുത്ത് താമസിക്കുന്നത്. ഓരോ തവണയും നാട്ടിൽ പോയി മടങ്ങുമ്പോൾ കഞ്ചാവുമായാണ് കോഴിക്കോട് എത്തുന്നത്. മെഡിക്കൽ കോളേജ് എസ് ഐ സൈഫുള്ള, ഡാൻസാഫ് എസ്ഐ മനോജ് എടയേടത്ത്, മെഡിക്കൽ കോളേജ് എസ്ഐ സജി, സീനിയർ സിവിൽ പോലീസ് ഓഫീസർ വിനോദ്, സിവിൽ പോലീസ് ഓഫീസർമാരായ സരുൺ കുമാർ, എം കെ ഷിനോജ്, എൻ കെ ശ്രീശാന്ത്, മുഹമ്മദ് മഷ്ഹൂർ, ബിജു ജയിംസ്, തുടങ്ങിയവർ നേതൃത്വം നൽകി.
Share news
error: Content is protected !!