KOYILANDY DIARY.COM

The Perfect News Portal

അദാലത്തുകളുടെ ലക്ഷ്യം ‘ഈസ് ഓഫ് ലിവിങ്’; മന്ത്രി എം ബി രാജേഷ്

കോഴിക്കോട്: ജനജീവിതം കൂടുതൽ ആയാസരഹിതമാക്കാനാണ്‌ തദ്ദേശ വകുപ്പ്‌ ലക്ഷ്യമിടുന്നതെന്ന്‌ മന്ത്രി എം ബി രാജേഷ് പറഞ്ഞു. മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക ജൂബിലി ഹാളിൽ ജില്ലാതല തദ്ദേശ അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘ഈസ് ഓഫ് ലിവിങ്’ എന്ന ലക്ഷ്യം കൈവരിക്കാനാണ്‌ ശ്രമം. അതിന്റെ ഭാഗമായാണ് എല്ലാ ജില്ലകളിലും മൂന്ന് പ്രധാന കോർപറേഷനുകളിലും തദ്ദേശ അദാലത്ത്‌ സംഘടിപ്പിക്കുന്നത്. അപേക്ഷകൾ കുടിശികയില്ലാതെ സമയബന്ധിതമായി തീർപ്പാക്കും. 
ചട്ടങ്ങളിലെ അവ്യക്തതമൂലം  ഉദ്യോഗസ്ഥർ തീരുമാനമെടുക്കാൻ മടിക്കുന്നതാണ് പരാതികൾ തീർപ്പാവാതെ കിടക്കുന്നതിന് കാരണം. ഇത് പരിഹരിക്കാൻ ചട്ടഭേദഗതികളിലൂടെ വ്യക്തത വരുത്തും. പരിഷ്‌കരണം ആവശ്യമായ ചട്ടങ്ങൾ കണ്ടെത്താൻ ശിൽപ്പശാല നടത്തിയിരുന്നു. 106 ചട്ടങ്ങളിലായി 351 ഭേദഗതി വേണമെന്ന് ശിൽപ്പശാലയിൽ കണ്ടെത്തി. ഇതിനാവശ്യമായ നിയമഭേദഗതി അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും.
കേരളം ബിസിനസ് സൗഹൃദമല്ലെന്ന പ്രചാരണങ്ങൾക്കിടയിലും ഈസ് ഓഫ് ബിസിനസ് ഡൂയിങ് റാങ്കിങിൽ രാജ്യത്ത് ഒന്നാമതെത്തിയത്‌ വികസനത്തിൽ വിപ്ലവകരമായ മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കും. അതിനൊപ്പം  ഈസ് ഓഫ് ലിവിങും സംസ്ഥാനത്ത്‌ വൻമാറ്റമുണ്ടാക്കും. ചടങ്ങിൽ അഹമ്മദ് ദേവർകോവിൽ എംഎൽഎ അധ്യക്ഷനായി. മേയർ ബീന ഫിലിപ്പ്, എംഎൽഎമാരായ തോട്ടത്തിൽ രവീന്ദ്രൻ, കെ പി കുഞ്ഞമ്മദ്കുട്ടി, കെ എം സച്ചിൻദേവ്, ലിന്റോ ജോസഫ്, കെ കെ രമ, കലക്ടർ സ്‌നേഹിൽകുമാർ സിങ് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി സ്വാഗതവും എൽഎസ്ജിഡി ജില്ലാ ജോ. ഡയറക്ടർ ടി ജെ അരുൺ നന്ദിയും പറഞ്ഞു.

 

Share news