മനസ്സിന് ആനന്ദവും പകരുന്ന ദkoyilandy നൽകുന്ന ചിതറാല്‍ മലൈകോവില്‍
നാഗര്‍കോവില്‍: നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആത്മീയകേന്ദ്രവും കണ്ണിനു കുളിര്‍മയും മനസ്സിന് ആനന്ദവും പകരുന്ന ദൃശ്യഭംഗിയും ചിതറാല്‍ മലമുകളില്‍ എത്തുന്ന സഞ്ചാരികള്‍ക്കു വിരുന്നാണ്. പതിമൂന്നാം നൂറ്റാണ്ടുവരെ തിരുച്ചാരണത്തു മല എന്നറിയപ്പെട്ടിരുന്ന ജൈനകേന്ദ്രം ഇന്ന് അറിയപ്പെടുന്നത് ചിതറാല്‍ മലൈകോവില്‍ എന്നാണ്.
മാര്‍ത്താണ്ഡത്തുനിന്ന് രണ്ടു കിലോമീറ്ററോളം കുലശേഖരം റൂട്ടില്‍ സഞ്ചരിച്ചാല്‍ പയണം എന്ന സ്ഥലത്ത് എത്താം. അവിടെനിന്ന് ഇടത്തേക്കു തിരിഞ്ഞ് തിക്കുറിശ്ശി വഴി മൂന്നര കിലോമീറ്റര്‍ അകലെയാണ് ചിതറാല്‍ മലയടിവാരം. ഇവിടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇവിടെനിന്ന് ഒന്നരകിലോമീറ്റര്‍ മലകയറിയാണ് ഭഗവതി ക്ഷേത്രത്തില്‍ എത്തേണ്ടത്.
രാവിലേയും വൈകുന്നേരവുമാണ് മലകയറാന്‍ അനുകൂലമായ കാലാവസ്ഥ. മലകയറാന്‍ കരിങ്കല്‍ പാകിയ മനോഹരമായ പാത ഒരുക്കിയിട്ടുണ്ട്. മലകയറുമ്ബോള്‍ ക്ഷീണമകറ്റാന്‍ ഇടയ്ക്കിടയ്ക്ക് കല്ലുകൊണ്ട് നിര്‍മിച്ച ബഞ്ചുകളും സ്ഥാപിച്ചിട്ടുണ്ട്. മലകയറി മുകളിലെത്തിയാല്‍ വിശ്രമിക്കാന്‍ ആല്‍മരം പടര്‍ന്നുനില്‍പ്പുണ്ട്. താമ്രവര്‍ണി, പറളി ആറുകളും പശ്ചിമഘട്ട നിരകളും മലയ്ക്ക് ചുറ്റുമുള്ള മനോഹര കാഴ്ചകളാണ്.
ആല്‍ച്ചുവട്ടില്‍നിന്ന് അല്പം മുകളില്‍ കയറുമ്ബോള്‍ വലതുഭാഗത്തായി കല്ലില്‍പണിത കവാടംകാണാം. കവാടത്തിലൂടെ രണ്ടു പാറകളുടെ ഇടുങ്ങിയ വിടവിലൂടെ താഴേക്ക് ഇറങ്ങാന്‍ പടിക്കെട്ടുകള്‍. അതുവഴിയാണ് ഭഗവതി ക്ഷേത്രത്തിനുമുന്നില്‍ എത്തേണ്ടത്. പടിക്കെട്ടുകള്‍ക്ക് ഇടതു ഭാഗത്തായി കല്ലില്‍ കൊത്തിയ മനോഹര രൂപങ്ങള്‍ സഞ്ചാരികളില്‍ ജൈനമത സ്മരണകള്‍ ഉണര്‍ത്തും. ബുദ്ധന്റെ വിവിധരൂപങ്ങളും സിംഹത്തിനരികില്‍ നില്ക്കുന്ന ദേവിയും മറ്റും നൂറ്റാണ്ടുകള്‍ കടന്നിട്ടും മനോഹരമായി നിലനില്‍ക്കുന്നു. കല്‍ത്തൂണുകളുള്ള ക്ഷേത്രത്തിന്റെ മുന്‍ഭാഗം കടന്നാല്‍ ശ്രീകോവില്‍ ഗുഹാക്ഷേത്ര രീതിയാണ്.
മൂന്നു ഗര്‍ഭഗൃഹങ്ങളുള്ള ക്ഷേത്രത്തില്‍ ഇപ്പോഴത്തെ പ്രതിഷ്ഠ ഭഗവതിയാണ്. 1913ല്‍ ശ്രീമൂലം തിരുനാളാണ് ഭഗവതി പ്രതിഷ്ഠ ചെയ്തതെന്നും അതുവരെ പദ്മാവതി ദേവിയായിരുന്നു പ്രധാന ആരാധനാമൂര്‍ത്തിയെന്നും പറയപ്പെടുന്നു.ആയ് രാജാവ് വിക്രമാദിത്യ വരഗുണന്റെ ഭരണകാലത്ത് എഴുതപ്പെട്ട ശിലാലിഖിതങ്ങളും ഇവിടെ കാണാം. എട്ടു മുതല്‍ പതിമൂന്നാം നൂറ്റാണ്ടുവരെ ജൈനമത കേന്ദ്രമായിരുന്ന തിരുച്ചാരണത്തു മല ഇന്ന് സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട വിനോദ കേന്ദ്രവും ആത്മീയകേന്ദ്രവുമായി മാറിയിരിക്കുന്നു.