അരിക്കുളത്ത് അദ്ധ്യാപക ദമ്പതികളുടെ വീട്ടിൽ നാലാം തവണയും മോഷണ ശ്രമം
കൊയിലാണ്ടി: അരിക്കുളത്ത് അദ്ധ്യാപക ദമ്പതികളുടെ വീട്ടിൽ നാലാം തവണയും മോഷണ ശ്രമം. ബാലകൃഷ്ണൻ മാസ്റ്ററുടെയും വിജയകുമാരി ടീച്ചറുടെയും ഭാവുകം വീട്ടിലാണ് മേഷണ ശ്രമം നടന്നത്. വെള്ളിയാഴ്ച പുലർച്ചെ നാല് മണിയോടെയാണ് സംഭവം. ദമ്പതികൾ ഇപ്പോൾ പാലക്കാടാണ് താമസം.

മോഷ്ടാക്കൾ കയറിയ ഉടനെ ഇവരുടെ മൊബൈലിലേക്ക് അറിയിപ്പ് വന്നിരുന്നു. ഉടനെ മകനെ വിവരം അറിയിച്ചു. കോഴിക്കോട് ഇ.സി എച്ച്.എസ്.ൽ ജോലി ചെയ്യുന്ന ഉണ്ണിക്കൃഷ്ണൻ വീട്ടിലെത്തി പരിശോധിച്ചപ്പോൾ മോഷണശ്രമം നടന്നതായി മനസിലായി. കൊയിലാണ്ടി പോലീസിൽ പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ എസ്.ഐ അനീഷ് വടക്കയിലിൻ്റെ നേതൃത്വത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


ഒരു വർഷത്തിനിടെ ഇത് നാലാം തവണയാണ് മോഷണശ്രമം നടക്കുന്നത്. കഴിഞ്ഞ തവണ 3000 രൂപയും, ലോക്കറിൻ്റെ ചാവിയും നഷ്ടപ്പെട്ടിരിരുന്നു. കൂടാതെ മോഷ്ടാക്കൾ വാതിൽ കുത്തിതുറന്നത് കാരണം 30,000 രൂപയുടെ നഷ്ടം ഉണ്ടായതായി ബാലകൃഷ്ണൻ മാസ്റ്റർ പറഞ്ഞു. വീട് പൂട്ടി പോകുന്നവർ പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കണമെന്ന് എസ്ഐ അനീഷ് വടക്കയിൽ പറഞ്ഞു. മോഷ്ടാക്കൾക്ക് കാര്യമായി ഒന്നും ലഭിക്കുന്നില്ലെങ്കിലും വാതിലുകൾ കുത്തി തുറന്ന് അകത്ത് കയറി വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്.

