കുഞ്ഞുങ്ങൾക്ക് തണലേകി സ്കൂൾ മുറ്റത്തെ അത്തിമരം

കുഞ്ഞുങ്ങൾക്ക് തണലേകി സ്കൂൾ മുറ്റത്തെ അത്തിമരം. കൊയിലാണ്ടി ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ അത്തിമരം കുഞ്ഞുങ്ങൾക്ക് തണലേകി വിരാജിക്കുകയാണ്. ഹൈസ്കൂൾ ബ്ളോക്കിൻ്റെ മുന്നിലാണ് അത്തിമരം. സ്കൂളുകളിൽ നടന്ന പരിസ്ഥിതി പ്രവർത്തനത്തിൻ്റെ ഭാഗമായി നട്ടുവളർത്തിയതാണിത്. എന്നാൽ ആവശ്യമായ പരിരക്ഷ കിട്ടാതായതോടെ ശുഷ്കിച്ച അവസ്ഥയിലായിരുന്നു അത്തിമരം. ചപ്പ് ചവറും ബിൽഡിംഗ് വസ്തുക്കളും ചുറ്റും പാടും കൂട്ടിയിട്ട നിലയിലായിരുന്നു.

2016-ലെ തിരഞ്ഞെടപ്പ് ഡ്യൂട്ടിയ്ക്കെത്തിയ അന്നത്തെ തഹസിൽദാർ പി.പ്രേമൻ മുൻകയ്യെടുത്ത് ചപ്പ് ചവറുകൾ നീക്കം ചെയ്തു. അത്തിമരത്തിന് തറ കെട്ടി സംരക്ഷണമൊരുക്കി. മനോഹരമായ ടൈൽ വിരിച്ച് ആളുകൾക്ക് ഇരിപ്പിടമായി മാറ്റി. അഞ്ച് വർഷം കഴിഞ്ഞപ്പോഴേക്കും അത്തി പടർന്ന് പന്തലിച്ച മട്ടിലായി. ക്ളാസ്മുറിയിൽ നിന്ന് പഠനം അത്തിമരചോട്ടിലേക്ക് മാറ്റി. സംരക്ഷണ ചുമതല സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിനായിരുന്നു.

മരം വളർന്ന് വലുതായതോടെ തറയ്ക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പുതിയ തറ കെട്ടി അത്തിമരം സംരക്ഷിക്കണമെന്നാണ് റിട്ടയർ ചെയ്ത തഹസിൽദാർ പി.പ്രേമൻ ആവശ്യപ്പെടുന്നത്. സ്കൂളിൽ വിവിധ ആവശ്യത്തിനായി എത്തുന്നവർക്ക് തണലേകുന്നതാണ് അത്തിമരം.

