കുട്ടികള്‍ സ്കൂളില്‍ വിശന്ന് ഇരിക്കരുതെന്ന് സര്‍ക്കാറിന് നിര്‍ബന്ധമുണ്ട്: മന്ത്രി വി. ശിവന്‍കുട്ടി
തിരുവനന്തപുരം: കുട്ടികള്‍ സ്കൂളില്‍ വിശന്ന് ഇരിക്കരുതെന്ന് സര്‍ക്കാറിന് നിര്‍ബന്ധമുണ്ട്: മന്ത്രി വി. ശിവന്‍കുട്ടി. നവംബര്‍ ഒന്നിന് സ്കൂളുകള്‍ തുറക്കുമ്പോള്‍ ഉച്ചഭക്ഷണം ലഭിക്കേണ്ട കുട്ടികള്‍ വിശന്ന് സ്കൂളില്‍ ഇരിക്കരുതെന്ന് സര്‍ക്കാറിന് നിര്‍ബന്ധമുണ്ടെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്കൂളില്‍ ഉച്ചഭക്ഷണം ഉണ്ടാകണം എന്നാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ നിലപാട്. സാഹചര്യങ്ങള്‍ക്കനുസരിച്ച് സ്കൂളില്‍ ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനും കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് വിതരണം ചെയ്യുന്നതിനുമുള്ള നടപടി സ്കൂള്‍ അധികൃതര്‍ സ്വീകരിക്കണം.
സ്കൂളുകളില്‍ സോപ്പ്, സാനിറ്റൈസര്‍ തുടങ്ങിയവ ഉപയോഗിക്കാന്‍ സാഹചര്യം ഉണ്ടായിരിക്കും. കുട്ടികളുടെ ഊഷ്മാവ് അളക്കാന്‍ തെര്‍മ്മല്‍ സ്കാനറുണ്ടാകും. ഓരോ സ്കൂളിലും ഓരോ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഒരു ബെഞ്ചില്‍ രണ്ടു കുട്ടികള്‍ എന്ന നിലയ്ക്ക് ആയിരിക്കും ക്രമീകരണം. അവധിദിനം അല്ലാത്ത ശനിയാഴ്ച അടക്കമുള്ള ദിവസങ്ങള്‍ പ്രവര്‍ത്തി ദിനമായിരിക്കും.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് കുട്ടികള്‍ സ്കൂളിലേക്ക് എത്തുക. അത്തരത്തിലാണ് ക്രമീകരണം. ബയോ ബബിള്‍ സംവിധാനത്തില്‍ ആക്കി സംരക്ഷിക്കുന്നതിനാണ് പദ്ധതി. സ്കൂള്‍ തുറക്കുന്നതിനു മുമ്ബ് കുട്ടികള്‍ എത്തുന്ന എല്ലാ ഇടങ്ങളും ശുദ്ധീകരിക്കുന്നതിനും അണുവിമുക്തമാക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായി മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.