‘ക്രിമിനൽ’ പ്രയോഗം-രാജ്‌ഭവനെ ഗവർണർ ആർഎസ്എസ് ഗൂഢാലോചനാ കേന്ദ്രമാക്കി മാറ്റി: ഇ.പി.
തിരുവനന്തപുരം: ‘ക്രിമിനൽ’ പ്രയോഗത്തിലൂടെ രാജ്‌ഭവനെ ഗവർണർ ആർഎസ്എസ് ഗൂഢാലോചനാ കേന്ദ്രമാക്കി മാറ്റിയതായി ഇ.പി. ജയരാജൻ. അത്യുന്നത നിലവാരം കാത്തുസൂക്ഷിക്കേണ്ട ഗവർണർ പദവിയും രാജ്ഭവനും ദുരുപയോഗം ചെയ്യുന്നത് പ്രതിഷേധാർഹമാണെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞു. സാംസ്‌കാരികമായും വിദ്യാഭ്യാസപരമായും ഉന്നത നിലവാരത്തിൽ പൊതുസമൂഹം കാണുന്ന പദവിയിലിരിക്കുന്ന ഗവർണർ, ആപദവിക്ക് ചേരാത്ത വിധമാണ് പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നത്.
രാജ്‌ഭവനെ ആർഎസ്എസ് സംഘപരിവാർ സംഘം ഗൂഢാലോചനാ കേന്ദ്രമാക്കി മാറ്റി. കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രനെ ‘ക്രിമിനൽ’ എന്നാണ് ചാൻസലർകൂടിയായ ഗവർണർ വിശേഷിപ്പിച്ചത്. ഭരണഘടനാപരമായി സംസ്ഥാനത്തിന്റെ ഭരണ സംവിധാനത്തിന്റെ തലപ്പത്തിരിക്കുന്ന ഗവർണറുടെ പദവിക്ക് യോചിച്ചതാണോ ഇത്തരം നിലവാരം കുറഞ്ഞ പ്രയോഗങ്ങൾ എന്ന് പുനർചിന്തനം നടത്തണം.
കണ്ണൂർ വിസി പാർട്ടി കേഡറെപോലെ പ്രവർത്തിക്കുന്നുവെന്നും കഴിഞ്ഞ ദിവസം പ്രസ്താവിച്ചു. എന്ത് അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ വിളിച്ചുപറയുന്നത്. ഉന്നതമായ അക്കാദമിക് പാരമ്പര്യമുള്ള അധ്യാപകരെ നിരന്തരം അധിക്ഷേപിക്കുന്ന രീതി ശരിയാണോ എന്ന് പരിശോധിക്കണം. സാധാരണ ആർഎസ്എസ് സേവകനെപോലെ ഗവർണർ തരംതാഴാൻ പാടില്ല.