മൂന്ന് കോടിയോളം രൂപ വിലവരുന്ന 1.2 കിലോ ഹഷീഷ് ഓയിലുമായി യുവതികള്‍ പിടിയില്‍
പുനലൂര്‍: മൂന്ന് കോടിയോളം രൂപ വിലവരുന്ന 1.2 കിലോ ഹഷീഷ് ഓയിലുമായി ആന്ധ്ര സ്വദേശികളായ യുവതികളെ എക്സൈസ് പിടികൂടി. വിശാഖപട്ടണം ധനഡുകൊണ്ട സ്വദേശി പംഗി ഈശ്വരമ്മ (35), കുന്തര്‍ലാ സ്വദേശി കോട എല്‍സാകുമാരി (23) എന്നിവരാണ് അറസ്റ്റിലായത്. ആന്ധ്രപ്രദേശ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വന്‍ ലഹരി മാഫിയയില്‍ ഉള്‍പ്പെട്ടവരാണ് ഇവര്‍. ജില്ലയിലെ കിഴക്കന്‍ മേഖല കേന്ദ്രീകരിച്ച് ഹഷീഷ് ഓയില്‍ മൊത്ത കച്ചവടം നടക്കുന്നെ ന്ന് കൊല്ലം ഡെപ്യൂട്ടി കമീഷണര്‍ ബി. സുരേഷിന് രഹസ്യവിവരം ലഭിച്ചിരുന്നു. അസി. എക്സൈസ് കമീഷണര്‍ വി. റോബര്‍ട്ടിൻ്റെ നേതൃത്വത്തില്‍ കൊല്ലം എക്സൈസ് ഷാഡോ അംഗങ്ങളായ അശ്വന്ത് എസ്. സുന്ദരം, എ. ഷാജി, ഒ.എസ്. വിഷ്ണു എന്നിവര്‍ ‘ഓപറേഷന് ഡെവിള്‍ ഹണ്ട്’ എന്ന പേരില്‍ നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് സംഘത്തെ പിടികൂടിയത്.
ബുധനാഴ്ച വൈകീട്ട് പുനലൂര്‍ ചെമ്മന്തൂര്‍ മാര്‍ക്കറ്റിന് സമീപത്തെ റെയില്‍വേ അടിപ്പാത ഭാഗത്തുനിന്നാണ് ഇവരെ പിടികൂടിയത്. ഹൈദരാബാദ്-മുംബൈ-ബംഗളൂരു ശൃംഖലയില്‍ പ്രവര്‍ത്തിക്കുന്ന ലഹരിമാഫിയയിലെ കണ്ണികളാണിവര്‍. ഈശ്വരമ്മയുടെ ഭര്‍ത്താവ് പംഗി വെങ്കിടേശ്വരലു ഹൈദരാബാദ് ലഹരിമാഫിയ സംഘത്തിലെ പ്രധാനിയാണ്. ഇയാള്‍ ആന്ധ്ര അടവിവാരം സെന്‍ട്രല്‍ ജയിലിലാണ്.
കോവിഡ് മൂലം പരിശോധന കൂടുതലുള്ളതിനാല്‍ ഹഷീഷ് ഓയില്‍ പ്ലാസ്റ്റിക് കവറുകളിലാക്കി അടിവയറ്റില്‍ കെട്ടിവെച്ചാണ് ഈശ്വരമ്മ ആന്ധ്രാപ്രദേശില്‍നിന്ന് ട്രെയിന്‍ മാര്‍ഗം എത്തിയത്. കായംകുളത്ത് എത്തുംമുമ്ബ് ടോയ്ലറ്റില് കയറി ഹഷീഷ് ഓയില്‍ ബാഗിലേക്ക് മാറ്റി. കായംകുളത്തുനിന്ന് പ്രതികള്‍ ബസിലാണ് പുനലൂരില്‍ എത്തിയത്.കോട എല്‍സാകുമാരി ആന്ധ്രയിലെ പ്രമുഖ കോളജിലെ ഡിഗ്രി വിദ്യാര്‍ഥിയാണ്. അന്തര്‍സംസ്ഥാന യാത്രകളില്‍ ഭാഷാ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് വിദ്യാര്‍ഥികളെ ഉപയോഗിച്ചുവരുന്നത്. കേരളത്തിലെ ഇവരുടെ സഹായികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ അറിയിച്ചു. പത്തനാപുരം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
സംഭവത്തില്‍ എന്‍.ഡി.പി.എസ് കേസ് രജിസ്റ്റര്‍ ചെയ്തു. പുനലൂര്‍ എക്സൈസ് സി.െഎ കെ. സുദേവന്, അഞ്ചല്‍ ഇന്‍സ്പെക്ടര്‍ ബിജു എന്‍. ബേബി, പ്രിവന്റിവ് ഓഫിസര്‍മാരായ കെ.പി. ശ്രീകുമാര്‍, വൈ. ഷിഹാബുദ്ദീന്, വനിത സിവില്‍ എക്സൈസ് ഓഫിസര്‍മാരായ വി. സരിത, എന്‍.പി. ദീപ എന്നിവരും പരിശോധനസംഘത്തിലുണ്ടായിരുന്നു.