പേരാമ്പ്രഎസ്.ബി.ഐക്ക് മുന്നില്‍ വായ്പാ സർട്ടിഫിക്കറ്റിനായി ഒറ്റയാള്‍ സമരം
പേരാമ്പ്ര: വായ്പയുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് പേരാമ്പ്രഎസ്.ബി.ഐക്ക് മുന്നില്‍ ഉപഭോക്താവിന്റെ പ്രതിഷേധം. മേപ്പയ്യൂര്‍ സ്വദേശിയും അധ്യാപകനുമായ എ.സുഭാഷ് കുമാറാണ് ബാങ്ക് മാനേജറുടെ മുറിക്ക് മുന്നില്‍ കുത്തിയിരിപ്പ് നടത്തിയത്.
വരുമാന നികുതി അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് ആദായ നികുതി വിഭാഗത്തിന് നല്‍കാനായി വായ്പയുടെ ഇന്ററസ്റ്റ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനാണ് വെള്ളിയാഴ്ച രാവിലെ ബാങ്കില്‍ സുഭാഷ് എത്തിയത്. എന്നാല്‍ വായ്പ തുക അടച്ചു തീര്‍ക്കാനുള്ളതിനാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനാവില്ലെന്നായിരുന്നു അധികൃതരുടെ നിലപാട്. ബാങ്കില്‍ നിന്ന് 2012ല്‍ 15 ലക്ഷം രൂപ വായ്പയെടുത്തിരുന്നുവെന്നും ഇതില്‍ 23,000 രൂപയാണ് ഇനി അടയ്ക്കാനുള്ളതെന്നും സുഭാഷ് പറഞ്ഞു.
സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനാല്‍ സുഭാഷ് ബാങ്കിന് മുന്നില്‍ പ്ലക്കാഡുമായി പ്രതിഷേധം തുടങ്ങി.
വിവരമറിഞ്ഞ് പേരാമ്പ്ര പൊലീസും സ്ഥലത്തെത്തി. അഡീഷണല്‍ എസ്.ഐ. ശശിധരന്‍ ബാങ്ക് അധികൃതരുമായി ചര്‍ച്ച നടത്തി. തിങ്കളാഴ്ച സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നായിരുന്നു ആദ്യ മറുപടി. പെട്ടെന്ന് തയ്യാറാക്കാവുന്ന സര്‍ട്ടിഫിക്കറ്റായിരിക്കെ വെള്ളിയാഴ്ച തന്നെ ലഭിക്കണമെന്ന് സുഭാഷ് ആവശ്യപ്പെട്ടു. അവസാനം ബാങ്ക് അധികൃതര്‍ അതിനു തയ്യാറായതോടെ സമരം അവസാനിച്ചു.