പെരുമ്പാമ്പുമായി സ്കൂട്ടറിൽ യാത്ര; യുവാവിനെതിരെ വനം വകുപ്പ് കേസെടുത്തു
കൊയിലാണ്ടി: പെരുമ്പാമ്പുമായി സ്കൂട്ടറിൽ യാത്ര; യുവാവിനെതിരെ വനം വകുപ്പ് കേസെടുത്തു. റോഡരികിൽ നിന്ന് പിടികൂടിയ പെരുമ്പാമ്പിനെ സ്കൂട്ടറിൻ്റെ പിന്നിൽ കിടത്തി യാത്രചെയ്ത യുവാവിൻ്റെ പേരിലാണ് വനം വകുപ്പ് കേസെടുത്തത്. മുചുകുന്ന് തെക്കെ പിലാത്തോട്ടത്തിൽ ജിതേഷി(40) ൻ്റെ പേരിലാണ് വന്യ ജീവിയെ ശല്യംചെയ്തുവെന്ന കുറ്റം ചുമത്തി കേസെടുത്തത്. ഇക്കഴിഞ്ഞ ജനുവരി 29-നായിരുന്നു പെരുമ്പാമ്പിനെ പിടികൂടിയത്. പിടികൂടിയ പെരുമ്പാമ്പിനെ സ്കൂട്ടറിന്റെ പിന്നിൽ കിടത്തിയായിരുന്നു യാത്ര. പാമ്പിൻ്റെ തലപിടിച്ചുയർത്തുകയും കഴുത്തിൽ ചുറ്റുകയും ഉമ്മവെക്കുകയും ചെയ്യുന്നത് വീഡിയോദൃശ്യത്തിലുണ്ട്. പെരുമ്പാമ്പിനെ കൊയിലാണ്ടി സ്റ്റേഷനിൽ എത്തിച്ചതിനെ തുടർന്ന് പോലീസ് വനംവകുപ്പിനെ വിവരമറിയിച്ചു.
പിറ്റേന്ന് പെരുവണ്ണാമൂഴിയിൽ നിന്ന് വനപാലകരെത്തി പാമ്പിനെ ഏറ്റുവാങ്ങി. ആറാംതീയതി ഫോറസ്റ്റ് അധികൃതർ പെരുമ്പാമ്പിനെ വനത്തിൽ തുറന്നുവിടുകയും ചെയ്തു. സ്കൂട്ടറിൽ കയറ്റി പാമ്പിനെ കൊണ്ടുപോകുന്നത് വീഡിയോയിൽ ചിത്രീകരിച്ച ചിലർ അത് നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു. ഇതേത്തുടർന്ന് വനം വകുപ്പ് ഡെപ്യൂട്ടി റെയ്‌ഞ്ചർ ബൈജുനാഥ് ഇതിനെക്കുറിച്ച് അന്വേഷണം നടത്തി. നെല്യാടിക്കടവിൽ നിന്ന് കൊടക്കാട്ടുംമുറിയിലേക്ക് പോകുന്ന ചെറുകുന്നുമ്മൽ താഴെ റോഡിൽനിന്നാണ് ജിതേഷ് പെരുമ്പാമ്പിനെ പിടികൂടിയത്.