ദേശീയപാത വികസനം: ധാരണാപത്രം ഒപ്പുവെച്ചു
ന്യൂഡല്‍ഹി: ദേശീയപാത-66ൻ്റെ വികസനവുമായി ബന്ധപ്പെട്ട് കേരളവും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവും ന്യൂഡല്‍ഹിയില്‍ ധാരണപത്രം ഒപ്പു വെച്ചു. ഭൂമി ഏറ്റെടുക്കലിൻ്റെ 25 ശതമാനം ചെലവ് കേരളം ഏറ്റെടുക്കാമെന്ന് നേരത്തേ അറിയിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ കണ്ട് ചര്‍ച്ച നടത്തുകയും ചെയ്തു.
നടപടി വൈകുന്നതിന് ഉദ്യോഗസ്ഥരെ ഗഡ്കരി ശാസിച്ചതിനു പിന്നാലെ തിടുക്കത്തില്‍ കേരളത്തിൻ്റെ നിര്‍ദേശത്തിന് അനുസൃതമായി ഉത്തരവിറങ്ങി. അതിൻ്റെ തുടര്‍ച്ചയാണ് ധാരണപത്രം. പൊതുമരാമത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി കമലവര്‍ധന റാവുവും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയ ജോയന്റ് സെക്രട്ടറി അമിത് ഘോഷുമാണ് ധാരണപത്രത്തില്‍ ഒപ്പു വെച്ചത്. ദേശീയപാത അതോറിറ്റി ജനറല്‍ മാനേജര്‍ അലോക് ദീപാങ്കര്‍ പങ്കെടുത്തു.
ദേശീയപാത-66 ല്‍ തലപ്പാടി മുതല്‍ കഴക്കൂട്ടം വരെ 13 ഭാഗങ്ങളിലായി 526 കിലോമീറ്റര്‍ ദൂരം ആറുവരി പാതയായാ ണ് വികസിപ്പിക്കുന്നത്. തലപ്പാടി മുതല്‍ ചെങ്ങള വരെ 39 കിലോമീറ്റര്‍. ചെങ്ങള മുതല്‍ നീലേശ്വരം വരെ 37 കിലോമീറ്റര്‍. പേരോള് – തളിപ്പറമ്പ് സ്ട്രെച്ചില്‍ 40 കിലോമീറ്റര്‍. തളിപ്പറമ്പ് മുതല്‍ മുഴുപ്പിലങ്ങാട് വരെ 36 കിലോമീറ്റര്‍.
അഴിയൂര്‍ മുതല്‍ വെങ്ങളം വരെ 39 കി. മീ, രാമനാട്ടുകര മുതല്‍ കുറ്റിപ്പുറം വരെ 53 കി. മീ, കുറ്റിപ്പുറം മുതല്‍ കപ്പിരികാട് വരെ 24 കി.മീ, കപ്പിരികാട് മുതല്‍ ഇടപ്പള്ളി വരെ 89 കി. മീ, തുറവൂര്‍ മുതല്‍ പറവൂര്‍ വരെ 38 കി. മീ, പറവൂര്‍ മുതല്‍ കൊറ്റന്‍കുളങ്ങര വരെ 38 കി.മീ, കൊറ്റന്‍കുളങ്ങര മുതല്‍ കൊല്ലം ബൈപാസിെന്റ തുടക്കം വരെ 32 കി.മീ, കൊല്ലം ബൈപാസ് മുതല്‍ കടമ്പാട്ടുകോണം വരെ 32 കി. മീ, കടമ്പാട്ടുകോണം മുതല്‍ കഴക്കൂട്ടം വരെ 29 കിലോമീറ്റര്‍.
45 മീറ്റര്‍ വീതിയില്‍ കേരളത്തിലെ ദേശീയപാത വികസിപ്പിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് അധികൃതര്‍ വിശദീകരിച്ചു. ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥരും ദേശീയപാത ഉദ്യോഗസ്ഥരും കേരളത്തില്‍ എത്തി നടപടിക്രമങ്ങള്‍ക്ക് അന്തിമരൂപം നല്‍കും. ഭൂമി ലഭ്യതയുടെ പ്രശ്നം കണക്കിലെടുത്ത് രൂപകല്പനയില് പരമാവധി മാറ്റം വരുത്തി ദേശീയപാത വികസനം നടപ്പാക്കുമെന്നാണ് കേന്ദ്രമന്ത്രി അറിയിച്ചിട്ടുള്ളത്.