ജോലി ഭാരത്താൽ പൊറുതിമുട്ടി കൊയിലാണ്ടി സ്റ്റേഷനിലെ പോലീസുകാർ
കൊയിലാണ്ടി: ഭാരിച്ച ജോലി ചെയ്യേണ്ടി വരുന്നതിനാൽ കൊയിലാണ്ടി സ്റ്റേഷനിലെ പോലീസുകാർക്കിടയിൽ മുറുമുറുപ്പ് ശക്തമാകുന്നു. അർഹതപ്പെട്ട ഡ്യൂട്ടി ഓഫും അത്യാവശ്യ കാര്യത്തിനായി ലീവും അനുവദിക്കാത്തതിനാസലാണ് കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ പോലീസുകാർക്കിടയിൽ ശക്തമായ പ്രതിഷേധം ഉണ്ടാകുന്നത്. രാത്രി ഡ്യൂട്ടിയെടുത്തവർ വിശ്രമിക്കാൻ പോലും അവസരം കിട്ടാതെ പ്രയാസപ്പെടുകയാണ്. തിരഞ്ഞെടുപ്പിൻ്റെ ഭാഗമായുള്ള മാർച്ച് പാസ്റ്റ് നടത്തുന്നത് പൊരിവെയിലത്താണ്. സൂര്യതാപ മേൽക്കാൻ സാധ്യതയുള്ളതിനാൽ ഈ സമയങ്ങളിൽ മാർച്ച് പാസ്റ്റ് നടത്തുന്നതും അപകടമാണ്.
കുടുംബം പോറ്റാൻ ജോലി ചെയ്യുന്ന പോലീസുകാരന് വീട്ടുകാര്യങ്ങളിലൊന്നും പങ്കെടുക്കാനോ ശ്രദ്ധിക്കാനോ പറ്റാത്ത സ്ഥിതിയാണെന്ന് ഇവർ പറയുന്നു. പോലീസ് സേനയായതിനാൽ മറ്റ് സർക്കാർ സർവ്വീസിൽ ജോലി ചെയ്യുന്നവരെപ്പോലെ പ്രതിഷേധിക്കാനോ പരാതിപ്പെടാനോ ഇവർക്ക് കഴിയുന്നില്ല. മാനസിക പിരിമുറുക്കം സഹിച്ച് ജോലി ചെയ്യുകയാണ് ഇവർ. റൂറൽ ജില്ലയിലെ ഏറ്റവും വിസ്തൃതി കൂടിയ സ്റ്റേഷൻ പരിധിയാണ് കൊയിലാണ്ടിയിലേത്. അറുപത് ജീവനക്കാരാണ് ഇവിടെയുള്ളത്. ഒരു എസ്.ഐ, മൂന്ന് ജൂനിയർ എസ്.ഐമാർ, പത്ത് ഗ്രേഡ് എസ്.ഐ മാരും ബാക്കി സിവിൽ പോലീസ് ഓഫീസർമാരുമാണുള്ളത്. റൂറൽ ജില്ലയിൽ ഇത്രയേറെ ജോലി ഭാരമുള്ള സ്റ്റേഷൻ വേറെയില്ല എന്നതാണ് യാഥാർത്ഥ്യം.