ചെണ്ടമേള വിജയികൾക്ക് സ്വീകരണം നൽകി
കൊയിലാണ്ടി: സംസ്ഥാന സ്കൂൾ കലോൽസവത്തിൽ ഹൈസ്കൂൾ ചെണ്ടമേളത്തിൽ 16-ാം തവണയും കൊയിലാണ്ടി ജി.വി.എച്ച്.എസ്.ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജില്ലാ കലോത്സവത്തിൽ രണ്ടാം സ്ഥാനമായിരുന്നു ലഭിച്ചത്. തുടർന്ന് അപ്പീൽ നിയമ പോരാട്ടം നടത്തി ലോകായുക്ത മുഖേനെയാണ് മത്സരിക്കാൻ യോഗ്യത നേടിയെടുത്തത്.
വർഷങ്ങളായി ചെണ്ടമേളത്തിൽ കൊയിലാണ്ടി ഹയർ സെക്കണ്ടറി സ്കൂളാണ് വിജയകൊടി പാറിക്കുന്നത്. ഇത്തവണ ജി.ശ്രീനാഥിന്റെ നേതൃത്വത്തിലുള്ള കുട്ടികളാണ് വിജയകിരീടം നേടിയത്. കളിപ്പുരയിൽ രവീന്ദ്രന്റെ നേതൃത്വത്തിലുള്ള കൊരയങ്ങാട് വാദ്യസംഘത്തിലെ കലാകാരൻമാരാണ് സ്കൂളിനെ പ്രതിനിധീകരിക്കുന്നത്. മറ്റ് പല എയ്ഡഡ് വിദ്യാലയങ്ങൾ ലക്ഷങ്ങൾ ചിലവഴിച്ച് ചെണ്ടമേളത്തിനായി മത്സരത്തിന് ഒരുക്കുമ്പോൾ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ രവീന്ദ്രൻ യാതൊരു പ്രതിഫലവും വാങ്ങാതെയാണ് സ്കൂളിനു വേണ്ടി വാദ്യ പരിശീലനം നൽകി വിദ്യാർത്ഥികളെ മൽസരത്തിന് അയക്കുന്നത്.
സ്കൂളിന്റെയും, പി.ടി.എ.യുടെയും പൂർണ്ണ സഹകരണവും ഇതിനായി നൽകുന്നു. സ്കൂൾ തുറന്നു ഒരു മാസം കഴിയുമ്പോഴേ
ക്കും മത്സരത്തിനായി വിദ്യാർത്ഥികളെ തെരഞ്ഞെടുത്ത് നിരന്തര പരിശീലനം നൽകി സബ്ബ് ജില്ലയിലെക്കും, ജില്ലയിലെക്കും മൽസരിപ്പിക്കുന്ന രീതിയാണ്. കഠിനമായ ശിക്ഷണമാണ് കുട്ടികൾ വിജയകിരീടം ചൂടാൻ മറ്റൊരു കാരണം. കാലത്ത് റെയിൽവെ സ്റ്റേഷനിൻ നഗരസഭാ ചെയർമാൻ അഡ്വ:കെ.സത്യൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ഷിജു, പി ടി.എ. പ്രസിഡണ്ട് അഡ്വ.പി.പ്രശാന്ത്, ഹെഡ്മാസ്റ്റർ പ്രേമ ചന്ദ്രൻ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.