കൊല്ലം ചിറയുടെ നവീകരണ പ്രവൃത്തിക്ക് തുടക്കമായി
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള കൊല്ലം ചിറയുടെ നവീകരണ പ്രവൃർത്തിക്ക് തുടക്കമായി.കേന്ദ്ര സർക്കാരിന്റെ സഹസ്ര സരോവരം പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് കോടി 27 ലക്ഷം രൂപ ചിലവഴിച്ചാണ് ചിറ നവീകരിക്കുന്നത്.
കെ. ദാസൻ എം.എൽ.എ ഇടപെട്ടതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നബാർഡിൽ നിന്ന് 3 കോടി 27 ലക്ഷം രൂപ കടമെടുത്താണ് പദ്ധതി നടപ്പിലാക്കുന്നത്. കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് കാലാകാലങ്ങളായി തുടർന്ന് വരുന്ന സഹസ്ര സരോവരം പദ്ധതി കേരളസർക്കാർ ഏറ്റെടുക്കുകയായിരുന്നു. കൃഷി വകുപ്പ് മുൻകയ്യെടുത്തതോടുകൂടിയാണ് ചിറ നവീകരണത്തിനായി നബാർഡ് തുക അനുവദിച്ചു നൽകിയത്.
പലതവണ ചിറ നവീകരണത്തിനായി പദ്ധതികൾ തയ്യാറാക്കിയിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ മുടങ്ങുകയായിരുന്നു. കൊല്ലം നഗരത്തിലേയും സമീപ ഭാഗങ്ങളിലെ നിരവധി വീടുകളിലേയും പ്രധാന ജലസ്രോതസ്സ് കൂടിയാണ് കൊല്ലം ചിറ. കാലോചിതമായ നവീകരണ പ്രവൃത്തികൾ നടക്കാതിരുന്നതിനാൽ മൂന്ന് ഭാഗങ്ങളിലേയും പടവുകൾ ഇടിഞ്ഞ് ചിറ നാശത്തിന്റെവക്കിലെത്തി നിൽക്കുകയാണ്.
പത്തര ഏക്കറോളം വ്യാപിച്ചു കിടന്ന ചിറയുടെ രണ്ടര ഏക്കറോളം വരുന്ന പാർശ്വഭാഗങ്ങൾ ഇപ്പോൾ അന്യാധീനപ്പെട്ട നിലയിലാണ്. നവീകരണം പൂർത്തിയാവുന്നതോടെ കൊല്ലം ചിറയുടെ മുഖഛായ തന്നെ മാറും. പടവുകൾ കെട്ടിയൊരുക്കി സംരക്ഷിക്കുന്നതോടൊപ്പം ചിറയുടെ നാല് ഭാഗവും കൈവരികളും മൂന്ന് മീറ്റർ വീതിയിൽ നടപ്പാതയും വൈദ്യുതി വെളിച്ചവും സ്ഥാപിക്കും. യാത്രക്കാർക്കും ക്ഷേത്രങ്ങളിലെത്തുന്നവർക്കും വിശ്രമിക്കാൻ ഇടങ്ങളും സൗന്ദര്യ വൽക്കരണത്തിന്റെ ഭാഗമായി ഏർപ്പെടുത്തും.
നവീകരണ പ്രവൃത്തി പൂർത്തീകരിക്കുന്നതിനു വേണ്ടി കെ. ദാസൻ എം.എൽ.എയുടെ ശ്രമഫലമായി സംസ്ഥാന സർക്കാറിന് സമർപ്പിച്ച മൂന്നരക്കോടി രൂപയുടെ പ്രൊജക്ട് ഗവർമെന്റിന്റെ പരിഗണനയിലാണ്.