കൊയിലാണ്ടിയിൽ ഭ്രാന്തൻ നായയുടെ അക്രമത്തിൽ 50 പേർക്ക് പരിക്ക്: ജനം പരിഭ്രാന്തിയിൽ
കൊയിലാണ്ടി : കൊയിലാണ്ടിയിൽ ഭ്രാന്തൻ നായയുടെ അക്രമത്തിൽ കുട്ടികൾ ഉൾപ്പെടെ 50 പേർക്ക് പരിക്ക്. ജനങ്ങളെ ഏറെനേരം പരിഭ്രാന്തരാക്കിയ നായയെ പന്താലായനി കേളു ഏട്ടൻ മന്ദിരത്തിന് സമീപം വെച്ച് നാട്ടുകാർ തല്ലിക്കൊന്നു. ഇന്ന് ഉച്ച മുതൽക്കാണ് കൊയിലാണ്ടി ടൌണിന് തെക്കെ അറ്റത്തുള്ള സുരേഷ് റോഡിൽ വെച്ച് നായയുടെ അക്രമം ആരംഭിച്ചത്. അരങ്ങാടത്ത്, റെയിൽവെ സ്റ്റേഷൻ പരിസരം, മണമൽ, പന്തലായനി എന്നിവടങ്ങളിലെ കാൽനടക്കാരെയും ബൈക്ക് യാത്രക്കാരെയും ഉൾപ്പെടെ നായ ഓടിച്ചിട്ട് കടിക്കുകയായിരുന്നു. നായകളുടെ സംഘത്തിലെ ഒരു നായതന്നെയാണ് എല്ലാവരെയും കടിച്ചത്.
നായയുടെ അക്രമത്തിൽ ചിലർക്ക് മാരകമായി പരിക്കേറ്റിറ്റുണ്ട്. 50 പേരെയും കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകി. 3 പേരെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. ഏറ്റവും ഒടുവിലായി എത്തിയ നായയെ പന്തലായനി കേളുഏട്ടൻ മന്ദിരത്തിന് സമീപം വെച്ച് നാട്ടുകാർ തല്ലിക്കൊല്ലുകയാണുണ്ടായത്. 4 കിലോമീറ്ററിലധികം ദൂരം സഞ്ചരിച്ച നായയെ കൊന്നെങ്കിലും മറ്റ് നായകളെയോ വളർത്തു മൃഗങ്ങളെയോ കടിച്ചിട്ടുണ്ടോ എന്ന ആശങ്കയിലാണ് കൊയിലാണ്ടിക്കാർ.