KOYILANDY DIARY

The Perfect News Portal

കൊട്ടിയൂരിലെ ജനവാസ കേന്ദ്രത്തില്‍ മുട്ടയിട്ട് അടയിരുന്ന് രാജവെമ്പാല

കേളകം: ജനവാസ കേന്ദ്രത്തില്‍ കണ്ട രാജവെമ്പാലയെ പിടികൂടിയപ്പോള്‍ കണ്ടെത്തിയത് മുപ്പതിലധികം മുട്ടകള്‍. മുട്ടകള്‍ വിരിയാനായി നെറ്റ് വിരിച്ച്‌ സംരക്ഷണം ഏര്‍പ്പെടുത്തി വനം വകുപ്പ് അധികൃതരും. കൊട്ടിയൂര്‍ പഞ്ചായത്തിലെ വെങ്ങലോടി കുറ്റിമാക്കല്‍ ചാക്കോയുടെ പുരയിടത്തിലെ തോടിനു സമീപത്തെ ഓടക്കൂട്ടത്തിനിടയിലാണ് വ്യാഴാഴ്‌ച്ച പത്ത് അടിയോളം നീളമുള്ള രാജവെമ്പാലയെ കണ്ടത്.

പാമ്ബിനെ കണ്ടതിനെ തുടര്‍ന്ന് വനംവകുപ്പിനെ അറിയിക്കുകയായിരുന്നു. ഇരിട്ടിയില്‍ നിന്നു റാപ്പിഡ് റസ്പോണ്‍സ് ടീം എത്തി തോടിനു സമീപത്തെ കൂട് കൂട്ടി അടയിരുന്ന രാജവെമ്പാലയെ പാമ്പുപിടുത്ത വിദഗ്ധന്‍ റിയാസ് മങ്ങാടിന്റെ നേതൃത്വത്തില്‍ പിടികൂടുകയും ചെയ്തത്. മുട്ടകള്‍ വിരിയാന്‍ പരമാവധി 90 ദിവസമെങ്കിലും കഴിയുമെങ്കിലും കുറച്ച്‌ ദിവസം അടയിരുന്ന മുട്ടയായതിനാല്‍ ജൂണ്‍ അവസാനത്തോടെ വിരിഞ്ഞിറങ്ങുമെന്നാണ് പാമ്പുപിടുത്ത വിദഗ്ദന്‍ റിയാസ് പറഞ്ഞത്.

കൂടിനു മുകളില്‍ നെറ്റ് വിരിച്ച്‌ നിരീക്ഷണത്തിലായിരിക്കും ഇനി മുട്ടകള്‍. പിടിച്ച രാജവെമ്ബാലയെ കൊട്ടിയൂര്‍ വനത്തിലെ ഉള്‍ക്കാട്ടില്‍ തുറന്നു വിടും. റാപ്പിഡ് റസ്പോണ്‍സ് ടീം സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പിപി മുരളിധരന്‍,കൊട്ടിയൂര്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ വി.ആര്‍ ഷാജി,അനില്‍ തൃച്ഛബംരം, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ പി.പി രാജീവന്‍, എം.സൈന, വാച്ചര്‍മാരായ ബാലകൃഷ്ണന്‍, വിനു എന്നിവരുടെ നേതൃത്വത്തിലാണ് രാജവെമ്ബാലയെ പിടികൂടിയതും മുട്ടകള്‍ക്ക് സംരക്ഷണം ഒരുക്കിയതും.

Advertisements

കഴിഞ്ഞ വര്‍ഷവും പന്ന്യാംമലയിലും വനംവകുപ്പിന്റെ നേതൃത്വത്തില്‍ രാജവെമ്ബാല മുട്ടകള്‍ വിരിച്ചയിറക്കിയിരുന്നു.കൊട്ടിയൂരിലെ ജനവാസ കേന്ദ്രത്തില്‍ രാജവെമ്ബാലകള്‍ മുട്ടയിടുന്നത് പതിവാണ്.

Leave a Reply

Your email address will not be published. Required fields are marked *