KOYILANDY DIARY

The Perfect News Portal

കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍മാര്‍ക്ക് ബോണ്ട് ഏര്‍പ്പെടുത്തുന്ന കാര്യം ആലോചനയിലെന്ന് എംഡി ടോമിന്‍ ജെ തച്ചങ്കരി

കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍മാര്‍ക്ക് ബോണ്ട് ഏര്‍പ്പെടുത്തുന്ന കാര്യം ആലോചനയിലെന്ന് എംഡി ടോമിന്‍ ജെ തച്ചങ്കരി. പിഎസ്‌സി ലിസ്റ്റില്‍ നിയമനം നേടുന്ന കണ്ടക്ടര്‍മാര്‍ കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും ജോലി ചെയ്യാന്‍ തയ്യാറാകണമെന്നും കെഎസ്‌ആര്‍ടിസി സത്രമല്ലെന്നും ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവ് കൈമാറുന്നതിന് മുന്‍പ് എംഡി വ്യക്തമാക്കി. അതേസമയം കെഎസ്‌ആര്‍ടിക്ക് ആവശ്യമെങ്കില്‍ എംപാനലുകാരെ പരിഗണിക്കാമെന്ന് ഇന്ന് ഹൈക്കോടതി അറിയിച്ചിരുന്നു.

പിഎസ് സി ലിസ്റ്റില്‍ നിന്ന് നിയമിക്കപ്പെടുന്ന 4051 പേര്‍ക്കാണ് കോര്‍പറേഷന്‍ ആസ്ഥാനത്ത് എത്തി നിയമന ഉത്തരവ് കൈപ്പറ്റാന്‍ നിര്‍ദ്ദേശമുണ്ടായിരുന്നത്. ഉത്തരവ് കൈപ്പറ്റുന്നവരെ നിശ്ചയിക്കപ്പെട്ട ജില്ലകളിലേക്ക് അയക്കാനും രണ്ടു ദിവസം നീളുന്ന പരിശീലനം നല്‍കാനുമാണ് തീരുമാനം. ഇതിനു ശേഷം മാത്രമേ ഇവരെ ബസ് റൂട്ടുകളില്‍ ജോലിക്ക് നിയോഗിക്കുകയുള്ളൂ. തുടര്‍ന്ന് ജോലിക്കിടെ ചെക്കിംഗ് ഇന്‍സ്‌പെക്ടര്‍മാരും ഇവരെ സഹായിക്കും.

2013ലെ റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട 700 പേര്‍ മാത്രമേ ജോലിക്കെത്താന്‍ സാധ്യതയുള്ളൂവെന്നാണ് റാങ്ക് ഹോള്‍ഡേഴ്‌സ് സംഘടന ചൂണ്ടിക്കാട്ടുന്നത്. ഉത്തരവ് ലഭിച്ചവരില്‍ 1456 പേര്‍ വനിതകളാണ്. അതേസമയം ജോലിയില്‍ പ്രവേശിക്കുന്ന കണ്ടക്ടര്‍മാര്‍ക്ക് ബോണ്ട് ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലാണെന്ന് എംഡി ടോമിന്‍ ജെ തച്ചങ്കരി അറിയിച്ചു. കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും ജോലി ചെയ്യാന്‍ തയ്യാറാകണമെന്നും ജോലി നഷ്ടമായ എംപാനല്‍ ജീവനക്കാരെക്കുറിച്ചോര്‍ക്കണമെന്നും എംഡി വ്യക്തമാക്കി.

Advertisements

Leave a Reply

Your email address will not be published. Required fields are marked *