കണ്ണൂരിനെ വിറപ്പിച്ച പുലിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി
തിരുവനന്തപുരം: കണ്ണൂരിനെ വിറപ്പിച്ച പുലിയെ മൃഗശാലയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. കണ്ണൂരിൽ നിന്ന് പിടിച്ച് നെയ്യാർ ഡാം സഫാരി പാർക്കിൽ എത്തിച്ച പുലിയുടെ വാലിന് പരിക്കേറ്റ ഭാഗത്തായിരുന്നു ശസ്ത്രക്രിയ. കഴിഞ്ഞ ദിവസമാണ് സഫാരി പാർക്കിൽ നിന്ന് പുലിയെ മൃഗശാലയിലെത്തിച്ചത്. കണ്ണൂരിൽ ജനക്കൂട്ടത്തെ ആക്രമിക്കുന്നതിനിടെ മയക്കുവെടിവച്ച് പിടികൂടിയ പുലി നെയ്യാർ ഡാം സഫാരി പാർക്കിൽ കഴിയുന്നതിനിടെയാണ് എങ്ങനെയോ വാലിന്റെ അഗ്രഭാഗത്ത് പരിക്കേറ്റത്.
പരാക്രമിയായിരുന്നതിനാൽ പുലിയുടെ വാലിൽ മുറിവേറ്റ ഭാഗത്ത് മരുന്നുവയ്ക്കാനോ മതിയായ പരിചരണം നൽകാനോ സഫാരിപാർക്ക് അധികൃതർക്ക് കഴിഞ്ഞിരുന്നില്ല. വാലിലെ മുറിവ് വലുതാകുകയും തറയിൽ മുട്ടുമ്പോൾ ചോര ഒലിക്കുകയും ചെയ്ത് തുടങ്ങിയതോടെ പുലിയെ തന്ത്രപൂർവ്വം മൃഗശാല അതോറിട്ടിയ്ക്ക് കൈമാറുകയായിരുന്നു. മൃഗശാല അധികൃതർ കൂട്ടിൽ കയറ്റുന്നതിനിടെ വീണ്ടും അക്രമസ്വഭാവം കാട്ടിയ പുലിയുടെ വാലിലെ മുറിവിൽ നിന്ന് രക്തം വാർന്നൊഴുകി. പുലി പൂർണ ആരോഗ്യവാനാണെന്ന രേഖാമൂലമുള്ള ഉറപ്പിലാണ് ഇതിനെ ഏറ്റുവാങ്ങാൻ മൃഗശാല അധികൃതർ എത്തിയതെങ്കിലും വാലിലെ മുറിവിൽ ശ്രദ്ധയിൽപ്പെട്ടതോടെ വാലിൽ പരിക്കുള്ള വിവരം മഹസറിൽ വിവരിച്ചാണ് ഇതിനെ ഏറ്റുവാങ്ങിയത്.
തിരുവനന്തപുരം മൃഗശാലയിലെത്തിച്ചശേഷം നടത്തിയ പരിശോധനയിലാണ് പുലിയ്ക്ക് വാലിനേറ്റ പരിക്ക് ഗുരുതരമാണെന്ന് മനസിലാക്കിയത്. നട്ടെല്ലിനും ഭാവിയിൽ നടക്കാനും ബുദ്ധിമുട്ടുണ്ടാക്കുന്ന സ്വഭാവത്തിലുള്ള മുറിവായതിനാൽ ഉടൻ തന്നെ പുലിയെ ശസ്ത്രക്രിയ്ക്ക് വിധേയനാക്കാൻ തീരുമാനിക്കുകയായിരുന്നു. ഇന്നലെ ഉച്ചയോടെ പുലിയെ മയങ്ങാനുള്ള ഇഞ്ചക്ഷൻ നൽകിയശേഷമാണ് ശസ്ത്രക്രിയ നടത്തിയത്.