ആസിഡാക്രമണം പോലും തോറ്റ മിസ്ഡ് കോള്‍ പ്രണയം
മുംബയ്: അത്ഭുതങ്ങൾ സംഭവിക്കും, ഇത് പറയുമ്പോൾ ലളിത ബെൻ ബെൻസിയുടെ മുഖത്ത് പ്രത്യാശയുടെ പ്രാകാശമുണ്ടായിരുന്നു. അതിക്രൂരമായ ആസിഡ് ആക്രമണത്തിൽ നിന്ന് സാഹസികമായി രക്ഷപ്പെട്ട് പ്രണയസാക്ഷാത്ക്കാരമായി കതിർ മണ്ഡപത്തിൽ രവിശങ്കറിന് താലി ചാർത്തിയതിന് പിന്നാലെയായിരുന്നു ലളിതയുടെ ഈ സന്തോഷം. ആസിഡാക്രമണത്തിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ച് വരിക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. ഇതിലൂടെ ഓരോ പെൺകുട്ടിക്കും നഷ്‌ടപ്പെടുന്നത് അവരുടെ സ്വപ്‌നങ്ങളും മോഹങ്ങളുമായിരിക്കും.
മൂന്ന് മാസം മുമ്പ് വരെ ലളിതയുടെ ജീവിതവും വ്യത്യസ്‌തമായിരുന്നില്ല. അഞ്ച് വർഷം മുമ്പ് ഒരു നിസാര വഴക്കിന്റെ പേരിൽ ബന്ധുന്റെ ആസിഡാക്രമണമാണ് ലളിതയുടെ ജീവിതം തന്നെ മാറ്റിയത്. ഇതോടെ ഉറപ്പിച്ച വിവാഹത്തിൽ നിന്നും ലളിതയുടെ പ്രതിശ്രുത വരൻ പിന്മാറി. പിന്നീട് ജീവിതവുയി ഒരു പോരാട്ടത്തിലായിരുന്നു ലളിത. 17ഓളം സർജറിക്ക് ശേഷമാണ് ലളിത ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. എന്നാൽ മോഹങ്ങളും സ്വപ്‌നങ്ങളും അന്നേ നഷ്‌ടപ്പെട്ട ലളിതയുടെ ജീവിതത്തിന് ഒരു പ്രതീക്ഷ നൽകിയത് മൂന്ന് മാസം മുമ്പ് വന്നൊരു ഫോൺകോളിലൂടെയാണ്.
സിനിമാ കഥയെ വെല്ലുന്നതാണ് ഇവരുടെ കഥ. ജീവിതത്തിൽ എല്ലാം അവസാനിച്ചെന്ന് കരുതിയ ലളിതയുടെ ഫോണിൽ നിന്നും അറിയാതെയാണ് കാൺടിവില്ലിൽ സി.സി.ടി.വി ഓപ്പറേറ്ററായ രവി ശങ്കറിന്റെ ഫോണിലേക്ക് ഒരു കോൾ പോകുന്നത്. പരിചയമില്ലാത്ത നമ്പറിൽ നിന്നും വന്നതിനാൽ 15 ദിവസം കഴിഞ്ഞാണ് രവി തിരികെ വിളിച്ചത്. പിന്നീട് ഫോണിലൂടെ ഇരുവരും സുഹൃത്തുക്കളാവുകയും സൗഹൃദം പ്രണയത്തിലേക്ക് വഴി മാറുകയും ചെയ്‌തു. ആദ്യം മുതലെ തനിക്ക് ലളിതയെ ഇഷ്ടമായിരുന്നെന്നും തന്റെ അമ്മയെ മാത്രമാണ് തനിക്ക് ബോധിപ്പിക്കാൻ ഉണ്ടായിരുന്നുള്ളുവെന്നും രവിശങ്കർ പറയുന്നു. അമ്മയുടെ സമ്മതം കിട്ടിയതോടെ താൻ ലളിതയെ സ്വീകരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.എന്തായാലും ലളിത സന്തോഷവതിയാണ്. ഇത്രയും കാലം താൻ അനുഭവിച്ച വേദനയ്‌ക്ക് പകരം സൗന്ദര്യത്തിനേക്കാൾ മനസിനെ സ്നേഹിക്കുന്ന ഭർത്താവിനെ ലഭിച്ചതിനാൽ.