KOYILANDY DIARY

The Perfect News Portal

സിയാദ് വധക്കേസ്; ഒന്നും രണ്ടും പ്രതികൾക്ക്‌ ജീവപര്യന്തം കഠിന തടവ്‌

മാവേലിക്കര: സിപിഐ എം പ്രവർത്തകൻ കായംകുളം സിയാദ് വധക്കേസിൽ ഒന്നും രണ്ടും പ്രതികൾക്ക് ജീവപര്യന്തം കഠിന തടവും ഒന്നേ കാൽ ലക്ഷം രൂപ വീതം പിഴയും ശിക്ഷ. മുജീബ് റഹ്‌മാൻ (വെറ്റമുജീബ്), ഷെഫീഖ് (വിളക്ക് ഷെഫീഖ് ) എന്നിവർക്കാണ് ശിക്ഷ വിധിച്ചത്. മാവേലിക്കര അഡീഷണൽ ജില്ലാ ആൻഡ് സെഷൻസ് കോടതി (3) ജഡ്‌ജി എസ് എസ് സീനയാണ്‌ ശിക്ഷ വിധിച്ചത്‌. പിഴത്തുക അടച്ചില്ലെങ്കിൽ 3 വർഷം അധികം തടവ് അനുഭവിക്കണം. പ്രതികൾ അറസ്റ്റിലായി ജയിലിൽ കിടന്ന കാലയളവ് ശിക്ഷയിൽ നിന്നും കുറച്ചു നൽകില്ല.

4 ദൃക്‌സാക്ഷികൾ ഉൾപ്പെടെ 69 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്‌തരിച്ചു. 104 രേഖകളും 27 തൊണ്ടി മുതലുകളും കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജി പ്രിയദർശൻ തമ്പി, അഭിഭാഷകരായ ജി ഹരികൃഷ്‌ണൻ, ഓംജി ബാലചന്ദ്രൻ എന്നിവർ ഹാജരായി. സിപിഐ എം പ്രവർത്തകനും ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന കായംകുളം വൈദ്യൻ വീട്ടിൽ തറയിൽ സിയാദിനെ  2020 ഓഗസ്റ്റ് 18ന് രാത്രി 10 നാണ് കോൺഗ്രസ് ക്വട്ടേഷൻ സംഘം ആക്രമിച്ചു കൊലപ്പെടുത്തിയത്. കോവിഡ് ബാധിച്ച് ക്വാറന്റയിനിൽ കഴിയുന്നവർക്ക് ഭക്ഷണം എത്തിച്ച് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കായംകുളം എംഎസ്എം സ്‌കൂളിന് സമീപം വെച്ച് സിയാദിനെ കുത്തി കൊലപ്പെടുത്തിയത്.