കാട് വെട്ടുന്ന മെഷീനിൽ പെട്രോൾ നിറയ്ക്കുന്നതിനിടയിൽ തീ പടർന്ന് പൊള്ളലേറ്റു, യുവാവിന് ദാരുണാന്ത്യം.
തിരുവനന്തപുരം: കാട് വെട്ടുന്ന മെഷീനിൽ പെട്രോൾ നിറയ്ക്കുന്നതിനിടയിൽ തീ പടർന്ന് പൊള്ളലേറ്റ് യുവാവിന് ദാരുണാന്ത്യം. പാലോട് നന്ദിയോട് ഇളവട്ടം നീർപ്പാറ ആദിവാസി ഊരിലെ അഭിലാഷ് (42) ആണ് ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ ചാക്ക് കട്ടിലില്‍ തലച്ചുമടായി നാട്ടുകാർ ഒരു മണിക്കൂറോളം നടന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ചൊവ്വാഴ്ച രാത്രി 7 മണിയോടെയാണ് സംഭവം. വീടിന് സമീപത്ത് വെച്ച് കാട് വെട്ടുന്ന മെഷീനിൽ പെട്രോൾ നിറയ്ക്കുന്നതിനിടയിൽ സമീപത്ത് കൊതുകിനെ തുരത്താൻ കത്തിച്ച് വെച്ചിരുന്ന പുക ചട്ടിയിൽ നിന്ന് പെട്രോൾ കാനിലേക്ക് തീ പടരുകയായിരുന്നു. പെട്രോളില്‍ തീ പടര്‍ന്നതിന് പിന്നാലെ അഭിലാഷിന്‍റെ വസ്ത്രങ്ങളിലേക്കും തീ പടര്‍ന്നു. തുടര്‍ന്ന് അഭിലാഷിന്‍റെ നിലവിളി കേട്ട് വീട്ടുകാരും സമീപത്തെ ഊരില്‍ നിന്നുള്ളവരും എത്തി, അഭിലാഷിനെ ചാക്ക് കട്ടിലില്‍ കിടത്തി ഏതാണ്ട് ഒരു മണിക്കൂറോളം നേരം കാട്ടിലൂടെ തലച്ചുമടായി ചുമന്നാണ് ചെമ്പന്‍കോട് എത്തിച്ചത്. അവിടെ നിന്നും ആംബുലന്‍സിന്‍റെ സഹായം തേടുകയായിരുന്നു.
ആംബുലന്‍സില്‍ അഭിലാഷിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനകം 90 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. തുടര്‍ന്ന് പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും ഇന്നലെയോടെ അഭിലാഷ് മരിച്ചു. സംഭവത്തില്‍ പാലോട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മഹേശ്വരിയാണ് അഭിലാഷിന്‍റെ ഭാര്യ. അഭിഷേക്, അഭിജിത്ത്, അഖില്‍ എന്നിങ്ങനെ മൂന്ന് മക്കളുണ്ട്.
ഇതിനിടെ കഴിഞ്ഞ ദിവസം പാലക്കാട് കടുകമണ്ണ ഊരില്‍ നിന്ന് ഗര്‍ഭിണിയായ ആദിവാസി യുവതിയെ തുണി മഞ്ചലില്‍ മൂന്ന് കിലോമീറ്ററോളം ചുമന്ന് ആശുപത്രിയിലെത്തിച്ചത് ഏറെ വിവാദമായിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് മറ്റൊരു ആദിവാസി യുവാവിനെ വഴിയില്ലാത്തതിന്‍റെ പേരില്‍ തലസ്ഥാന ജില്ലിയില്‍ തന്നെ കീലോമീറ്ററുകളോളം ചുമന്ന് എത്തിക്കേണ്ടിവന്നത്.