”ഫ്രോഡ് രാഷ്‌ട്രീയമാണ് വിഡി സതീശന്‍റേത്, അശ്ലീല വീഡിയോയും ഫേക്ക് ഫോട്ടോയും നിര്‍മിക്കുന്നു; ഇ പി ജയരാജൻ
തിരുവനന്തപുരം: ഫ്രോഡ് രാഷ്‌ട്രീയമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നടത്തുന്നതെന്ന രൂക്ഷവിമർശനവുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. അശ്ലീല വീഡിയോയും ഫേക്ക് ഫോട്ടോയും നിര്‍മിക്കലും, സ്‌ത്രീകളെ അപമാനിക്കലുമാണ് പ്രതിപക്ഷ നേതാവിന്‍റെ രാഷ്‌ട്രീയ പ്രവർത്തനമെന്നും ഇ പി ജയരാജൻ പറഞ്ഞു. വീട് നിർമിച്ചു നൽകാൻ വിദേശത്ത് പോയി പണം പിരിച്ചയാളാണ് വി ഡി സതീശൻ. ആ പണം കൊണ്ട് പക്ഷെ വീടുകൾ ഒന്നും നിർമിച്ചിട്ടില്ല.
പുനർജനിയുടെ പേരിൽ പിരിച്ച പണം സതീശൻ എന്ത് ചെയ്‌തു. നിയമസഭയിൽ ആരോപണം വന്നിട്ടും സതീശൻ മറുപടി നൽകിയില്ല. സതീശൻ ഡൽഹിയിൽ ബിജെപിയുമായി ചർച്ച നടത്തിയ ആളാണ്. കേരളത്തിൽ ബിജെപി കോൺഗ്രസ് കൂട്ടുകെട്ടാണുള്ളത്. സതീശനെതിരെ ഇ ഡി എന്താ അന്വേഷിക്കാത്തതെന്നും ഇ പി ചോദിച്ചു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ എന്ന പേരിൽ വ്യാജ അശ്ലീല വീഡിയോ ഇറക്കിയത് സതീശനാണ്. തന്റെ ഭാര്യയുടെ തലവെട്ടി സ്വപ്‌ന സുരേഷിന്റെ തലവെച്ച് പ്രചരിപ്പിച്ചത് വി ഡി സതീശനാണ്.
കഴിഞ്ഞ ദിവസം ഭാര്യയുടെ തല വെട്ടിമാറ്റി ഫോട്ടോവെച്ച് വീണ്ടും പ്രചരിപ്പിച്ചു. ഇതാണ് സതീശന്റെ രാഷ്ട്രീയം. ഈ വൃത്തികെട്ട രാഷ്ട്രീയം കോൺഗ്രസ് അംഗീകരിക്കുന്നുണ്ടോ?. പുതിയ ഫോട്ടോ പ്രചരിക്കുന്നതിൽ തന്റെ ഭാര്യ പൊലീസിൽ പരാതി നൽകി. ഇങ്ങനെ ഒരു പ്രതിപക്ഷ നേതാവ് ഉണ്ടായത് കേരളത്തിൻറെ കഷ്‌ടകാലമാണെന്നും അദ്ദേഹം വിമർശിച്ചു.