പഴയ ബസ്സ് സ്റ്റാൻ്റിലെ ലേലം ചെയ്യാൻ വെച്ച മണ്ണ് സ്വകാര്യവ്യക്തി വ്യാപകമായി പുറത്തേക്ക് കടത്തി
നഗരസഭയുടെ കണ്ണ് വെട്ടിച്ച് വൻ മണ്ണ് കൊള്ള.. കൊയിലാണ്ടി പഴയ ബസ്സ് സ്റ്റാൻ്റിലെ ലേലം ചെയ്യാൻ വെച്ച മണ്ണ് സ്വകാര്യവ്യക്തി വ്യാപകമായി പുറത്തേക്ക് കടത്തി. ഇത് നഗരസഭയുടെ നികുതി വരുമാനത്തിന് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടാക്കിയിരിക്കുകയാണ്. ഒരു ലോഡ് മണ്ണിന് 1300 രൂപ നിരക്കിൽ 300 ലോഡിലധികം മണ്ണ് സ്വകാര്യ വ്യക്തികളുടെ പറമ്പിലേക്ക് മറിച്ച് നൽകിയതായാണ് അറിയുന്നത്. രാത്രിയിലും പുലർച്ചയുമാണ് മണ്ണ് കൂടുതലായി നീക്കം ചെ്യുന്നത്. പുതിയ കെട്ടിടത്തിൻ്റെ പണി നടക്കുന്നതിൻ്റെ ഭാഗമായി പഴയ കോൺഗ്രീറ്റ് പില്ലർ ഉൾപ്പെടെ, മണ്ണ് ഖനനം ചെയത് 50 മീറ്ററിനുള്ളിൽ മറ്റൊരു സ്ഥലത്ത് നിക്ഷേപിച്ച് പരസ്യമായി ലേലം ചെയ്യനാണ് നഗരസഭ തീരുമാനിച്ചത്. അതിനായി ഒരു സ്വകാര്യ വ്യക്തിയെ കരാർ കമ്പനി ചുമതലപ്പെടുത്തുകയായിരുന്നു. മഞ്ചേരിയിലെ ഒരു സ്വകാര്യ കമ്പനിയാണ് പ്രവൃത്തി ഏറ്റെടുത്തുട്ടുള്ളത്.
മണ്ണ് നീക്കംചെയ്ത് 50 മീറ്റർ ചുറ്റളവിനുള്ളിൽ മാറ്റിയിടാനാണ് അനുമതി നൽകിയത്. അതിനായി പഴയ ബസ്സ് സ്റ്റാൻ്റിന് പിറകിലുള്ള പള്ളിപ്പറമ്പിൽ കുറച്ച് മണ്ണ് നിക്ഷേപിച്ചിട്ടുണ്ട്. ബാക്കി മണ്ണ് കോണ്ഗ്രീറ്റ് പില്ലറും പൊട്ടിയ സ്ലാബുകളും ഉൾപ്പെടെ കൊയിലാണ്ടി ഹാർബറിനടുത്തുള്ള മറ്റൊരു സ്ഥലത്ത് നിക്ഷേപിച്ചിരിക്കുകയായിരുന്നു. കോൺഗ്രീറ്റ് വേസ്റ്റ് ആയാലും, വേസ്റ്റ് മണ്ണായാലും 50 മീറ്ററിന് പുറത്തേക്ക് കൊണ്ടുപോകാൻ പാടില്ലെന്നാണ് വ്യവസ്ഥ.
മാറ്റിയ മണ്ണിൽ മൂന്നോ നാലോ ലോഡ് കോൺഗ്രീറ്റ് അവശിഷ്ടങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. ബാക്കി മുഴുവനും മഞ്ഞ നിറത്തിലുള്ള നല്ല പൊടിമണ്ണാണ് ഉണ്ടായിരുന്നത്. ഈ മണ്ണിന് വൻ ഡിമാൻ്റ് ആണ്. ഈ കൂട്ടിയിട്ട മണ്ണ് പിന്നീട് കൊയിലാണ്ടി നഗരസഭയിലെ വിവിധ ഭാഗങ്ങളിലായി സ്വകാര്യ വ്യക്തികളുടെ പറമ്പിലേക്ക് ഇറക്കി ക്കൊടുത്ത് ഒരു ലോഡ് മണ്ണിന് 1300 രൂപ നിരക്കിലാണ് വിൽപ്പന നടത്തിയട്ടുള്ളത്. നഗരസഭയുടെ നികുതിവരുമാനത്തിലേക്ക് വരവ് വെക്കേണ്ട തുകയാണ് ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കെട്ടിടം പണി കരാറെടുത്തവരും മണ്ണ് നീക്കാൽ ചുമതലപ്പെടുത്തിയ ആളും മറിച്ച് വിറ്റിരിക്കുന്നത്. ഇതിൽ മറ്റ് ചില ഇടനിലക്കാരുമുണ്ട്. ഇതിനെതിരെ ചില ഉദ്യോഗസ്ഥർക്കും കടുത്ത പ്രതിഷേധമുണ്ട്. കൊയിലാണ്ടി ബീച്ച് ഏരിയായിലെ നിരവധി സ്വകാര്യ വീടുകളിലേക്ക് ഇന്ന് കാലത്ത് പോലും മണ്ണ് വ്യാപകമായി മറിച്ച് നൽകുന്നുണ്ട്. ബപ്പൻകാട് അടിപ്പാതക്ക് സമീപമുള്ള ഒരു പറമ്പിൽ 50 ലോഡിലധികം മണ്ണ് മറിച്ച് വിറ്റിട്ടുണ്ട്.
അനധികൃത മണ്ണ് കടത്തൽ നിർത്തിവെക്കണമെന്ന് ഡിവൈഎഫ്ഐ കൊയിലാണ്ടി സെൻട്രൽ മേഖലാ ക്മമിറ്റിയും, യൂത്ത് കോൺഗ്രസ്സ് കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയും ആവശ്യപ്പെട്ടു.. ശക്തമായ പ്രതിഷേധം ഇതിൻ്റെ ഭാഗമായി കൊണ്ടുവരുമെന്നും നേതാക്കൾ പറഞ്ഞു. ബിജെപി കൊയിലാണ്ടി മണ്ഡലം കമ്മറ്റിയും ശക്തമായ പ്രതിഷേധിച്ചു. ഇതിന് കൂട്ടു നിൽക്കുന്ന കുറ്റക്കാരായ ഉദ്യോഗസ്ഥരുടെ പേരിൽ നടപടി എടുക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.