പി ജയരാജനെ വീട്ടില്‍ക്കയറി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; ആർഎസ്എസുകാരനായ രണ്ടാം പ്രതി കുറ്റക്കാരൻ
കൊച്ചി: സിപിഐ എം സംസ്ഥാന കമ്മറ്റി അംഗം പി ജയരാജനെ വീട്ടില്‍ക്കയറി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ ആർഎസ്എസ് പ്രവർത്തകനായ രണ്ടാം പ്രതി കുറ്റക്കാരനെന്ന് ഹൈക്കോടതി. കേസിലെ എട്ട് പ്രതികളെ വെറുതെ വിട്ടു. വിചാരണക്കോടതി പത്ത് വർഷം കഠിന തടവിന് ശിക്ഷിച്ച പ്രതികളെയാണ് അപ്പീൽ പരിഗണിച്ച ഹൈക്കോടതി വെറുതെ വിട്ടത്.
പ്രതികൾക്കെതിരെ വേണ്ടത്ര തെളിവുകളില്ലെന്നാണ് ഹൈക്കോടതിയുടെ വിലയിരുത്തൽ. 1999 ലെ തിരുവോണ നാളിലായിരുന്നു പി ജയരാജൻ്റെ വീട്ടിൽ അതിക്രമിച്ചു കയറിയ സംഘം അതിക്രൂരമായി വെട്ടിയത്. ഗുരുതരമായി പരുക്കേറ്റ ജയരാജൻ മാസങ്ങൾ നീണ്ട ചികിത്സക്ക് ശേഷമാണ് ജീവിതത്തിലേക്ക് തിരിച്ചു വന്നത്. കേസിലെ മുഖ്യ സാക്ഷികളായ പി ജയരാജൻ്റെ ഭാര്യ, സഹോദരി, അയൽവാസികൾ എന്നിവരുടെ മൊഴികൾ വിശ്വാസയോഗ്യമല്ലെന്നാണ് കേസ് പരിഗണിച്ച ജസ്റ്റിസ് പി സോമരാജന്റെ കണ്ടെത്തൽ.