KOYILANDY DIARY

The Perfect News Portal

ബിബിസി ഡോക്യുമെന്ററിയുടെ രണ്ടാംഭാഗം സംപ്രേഷണം ചെയ്‌തു; 2019ന്‌ ശേഷമുള്ള സംഭവങ്ങൾ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗുജറാത്ത്‌ വംശഹത്യയിലെ പങ്ക്‌ തുറന്നുകാട്ടിയ ബിബിസി ഡോക്യുമെന്ററി പരമ്പരയുടെ രണ്ടാം ഭാഗം സംപ്രേഷണം ചെയ്‌തു. ഇന്ത്യൻ സമയം പുലർച്ചെ രണ്ടരയ്ക്കായിരുന്നു സംപ്രേഷണം. 2019ൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള സംഭവങ്ങളാണ് ഡോക്യുമെന്ററിയുടെ ഇതിവൃത്തം.

കശ്‌മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത് ഉൾപ്പെടെയുള്ള കാര്യങ്ങളാണ് രണ്ടാം ഭാഗത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ആംനെസ്റ്റി ഇന്റർനാഷണൽ അടക്കം മനുഷ്യാവകാശ സംഘടനകളുടെ ബാങ്ക് അക്കൗണ്ടുകൾ മോദി സർക്കാർ ഫ്രീസ് ചെയ്‌തതും ഡോക്യുമെന്ററിയിൽ പരാമർശിക്കുന്നുണ്ട്.

സംഘപരിവാറിന്റെ മുസ്ലിംവേട്ടയുടെ ഞെട്ടിക്കുന്ന യാഥാര്‍ഥ്യങ്ങളാണ് ‘ഇന്ത്യ: ദ മോദി ക്വസ്‌റ്റ്യൻ’ (ഇന്ത്യ: മോദി എന്ന ചോദ്യം) പരമ്പരയുടെ  ചൊവ്വാഴ്‌ച പുറത്തുവന്ന ആദ്യഭാഗം വെളിപ്പെടുത്തിയത്. എന്നാല്‍, ഇന്ത്യയില്‍ സമൂഹമാധ്യമങ്ങളില്‍പ്പോലും ഇത് ലഭ്യമാകാത്തവിധം കടുത്ത സെന്‍സര്‍ഷിപ് ഏര്‍പ്പെടുത്തിയിരിക്കുകയാണ്  മോദി സര്‍ക്കാര്‍.

Advertisements

വംശഹത്യയെക്കുറിച്ച്‌ ബ്രിട്ടീഷ്‌ സർക്കാർ നടത്തിയ അന്വേഷണത്തിന്റെ പുറത്തുവിട്ടിട്ടില്ലാത്ത റിപ്പോർട്ടിനെ അധികരിച്ചാണ്‌ ഡോക്യുമെന്ററി. വംശഹത്യാവേളയില്‍ ​ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദി അക്രമം തടയാൻ ശ്രമിച്ചില്ല, പൊലീസിനെ കാര്യക്ഷമമായി ഉപയോഗിച്ചില്ല, ഇരകളെ സംരക്ഷിച്ചില്ല, ഇരകൾക്ക്‌ നീതി കിട്ടിയില്ല തുടങ്ങിയ വിവരങ്ങൾ ഡോക്യുമെന്ററിയുടെ ആദ്യഭാഗത്തിൽ പങ്കുവച്ചിട്ടുണ്ട്‌.