20 വർഷത്തെ കാത്തിരിപ്പിന് വിരാമം, സൗദി ജയിലിൽ കഴിയുന്ന റഹീമിന്റെ വരവ് കാത്ത് നാടും കുടുംബവും
.
സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൾ റഹീമിന്റെ വരവ് കാത്ത് കുടുംബം. 20 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് റഹീമിന്റെ മോചന ഉത്തരവിൽ അധികൃതർ ഒപ്പുവെച്ചത്. ഇനി ബാക്കി രാജ്യം വിടാനുള്ള എമിഗ്രേഷൻ നടപടികൾ മാത്രമാണെന്നാണ് ലഭിക്കുന്ന വിവരം. എമിഗ്രേഷൻ നടപടി കൂടി പൂർത്തിയായാൽ ഏത് സമയവും നാട്ടിലേക്ക് പോകാനാകുമെന്നാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നതെന്ന് സഹായ സമിതി വാർത്ത കുറിപ്പിൽ അറിയിച്ചു. വധ ശിക്ഷയായിരുന്നു ആദ്യം അബ്ദുൾ റഹീമിന് സൗദി കോടതി വിധിച്ചുണ്ടായിരുന്നത്. പിന്നീട് വധശിക്ഷ ഒഴിവാക്കുകയായിരുന്നു.

സൗദി ബാലൻ അനസ് അൽ ഫായിസ് മരിച്ച കേസിലാണ് 2006 നവംബറിൽ റഹീം ജയിലിലാകുന്നത്. 2012ലാണ് വധശിക്ഷ വിധിച്ചത്. എന്നാൽ ദയാധനമായി 34 കോടിയിലേറെ കുടുംബം ആവശ്യപ്പെടുകയും ജനകീയ സമിതിയുടെ നേതൃത്വത്തിൽ ആ തുക സമാഹരിച്ച് നൽകുകയും വധ ശിക്ഷ ഒഴിവാക്കി ഉത്തരവിറങ്ങുകയുമായിരുന്നു. ഇപ്പോഴുള്ള തടസ്സങ്ങൾ കൂടി നീങ്ങിയാൽ പെട്ടെന്ന് തന്നെ അബ്ദുൽ റഹീമിന് നാട്ടിലെത്താൻ പറ്റുമെന്നാണ് പ്രതീക്ഷ.

2006 നവംബർ 28ന് 26–ാം വയസിൽ റിയാദിലെത്തിയതാണ് കോടമ്പുഴ പരേതനായ മച്ചിലകത്ത് പീടിയേക്കൽ മുഹമ്മദ് കുട്ടിയുടെയും ഫാത്തിമ (പാത്തു) യുടെയും ഇളയമകൻ അബ്ദുൽ റഹീം. ഡ്രൈവർ ജോലിയിൽ ഒരുമാസം പിന്നിടും മുമ്പേ ഡിസംബർ 24നാണ് സ്പോൺസറുടെ അസുഖബാധിതനായ മകൻ കൊല്ലപ്പെട്ട കേസിൽ ജയിലിലടയ്ക്കപ്പെട്ടത്.




