കലോത്സവത്തിനിടയിൽ നൊമ്പരമായി ഷൈജ.
കലോത്സവത്തിനിടയിൽ നൊമ്പരമായി ഷൈജയുടെ വേർപാട്. കോഴിക്കോട്: കലോത്സവ വേദികളിലെ സജീവ സാന്നിധ്യവും സംഘാടകയുമായ പുതിയങ്ങാടി എടക്കാട് സർവശ്രീയിൽ ഷൈജയുടെ മരണം രക്ഷിതാക്കളെയും നൃത്താധ്യാപകരെയും കുട്ടികളെയും സങ്കടത്തിലാക്കി. മത്സരം ആരംഭിക്കുന്നതിൻ്റെ തലേദിവസം മുഖ്യവേദിയായ വിക്രം മൈതാനിയിലെത്തി ഫോട്ടോ എടുത്ത് സമൂഹ മാധ്യമങ്ങളിൽ ഷൈജ പോസ്റ്റ് ചെയ്തിരുന്നു.
കലോത്സവത്തിൻ്റെ ആദ്യദിനം മത്സരം കണ്ട് ഭർത്താവിനൊപ്പം സ്കൂട്ടറിൽ പോകവെ ഇംഗ്ലീഷ് പള്ളിക്കടുത്ത് വെച്ച് ബസിടിച്ച് ഗുരുതരമായി പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ദേവഗിരി കോളജ് അവസാന വർഷ ഡിഗ്രി വിദ്യാർഥിനിയും നേരത്തെ കലാതിലകവുമായിരുന്ന ശ്യാംഭവി ഏക മകളാണ്. ജില്ലയിലെ നർത്തകർക്ക് പുതിയ അവസരങ്ങൾ കണ്ടെത്തി നൽകുന്നതിൽ വലിയ സംഭാവനയാണ് ഷൈജയുടേത്.