KOYILANDY DIARY.COM

The Perfect News Portal

സന്തോഷ് ട്രോഫി ഫൈനൽ ഇന്ന്

സന്തോഷ് ട്രോഫി ഫുട്ബോള്‍ ഫൈനലില്‍ സര്‍വീസസും ഗോവയും ഇന്ന് ഏറ്റുമുട്ടും. ഗോള്‍ഡന്‍ ജൂബിലി ടര്‍ഫ് സ്റ്റേഡിയത്തില്‍ ഇന്ന് രാത്രി 7നാണ് മത്സരം. 36 ടീമുകള്‍ അണിനിരന്ന യോഗ്യതാ റൗണ്ടും, 12 ടീമുകള്‍ പോരാടിയ ഫൈനല്‍ റൗണ്ടും കടന്നാണ് ഇരുടീമുകളും കലാശക്കളിക്ക് യോഗ്യത നേടിയത്. ആറുവട്ടം ചാമ്പ്യന്‍മാരായ സര്‍വീസസിന്റെ 12-ാംഫൈനലാണ്. സെമിയില്‍ മിസോറമിനെ 2-1ന് തോല്‍പ്പിച്ചു. കരുത്തുറ്റനിരയുമായാണ് ഇത്തവണയും പട്ടാളപ്പട ടൂര്‍ണമെന്റിന് എത്തിയത്.

സംഘടിത കളിയാണ്. ഒരേസമയം പ്രതിരോധിക്കാനും മുന്നേറാനും മിടുക്ക്. മധ്യനിരയ്ക്കാണ് മൂര്‍ച്ച. മലയാളി താരങ്ങളാണ് പ്രധാനികള്‍. രാഹുല്‍ രാമകൃഷ്ണനും വിജയ് ജെറാള്‍ഡും മുന്നേറ്റത്തിന് പന്തെത്തിക്കാന്‍ സമര്‍ഥരാണ്. വലതുപ്രതിരോധത്തില്‍ കളിക്കുന്ന കോഴിക്കോടുകാരന്‍ പി പി ഷഫീലും സര്‍വീസസിന്റെ കുതിപ്പില്‍ നിര്‍ണായകമായി. സെമിയില്‍ മിസോറമിനെതിരെ തകര്‍പ്പന്‍ കളിയായിരുന്നു ഷഫീലിന്റേത്. മുന്നേറ്റത്തില്‍ സമീര്‍ മുര്‍മുവാണ് പ്രധാനി. പത്ത് ഗോളുമായി ഗോള്‍വേട്ടക്കാരില്‍ രണ്ടാമനാണ് മുര്‍മു. ടീം ഏത് വെല്ലുവിളിയും നേരിടാന്‍ സജ്ജരാണെന്ന് സര്‍വീസസ് പരിശീലകന്‍ എം ജി രാമചന്ദ്രന്‍ പറഞ്ഞു.

 

ടൂര്‍ണമെന്റിലെ പടക്കുതിരകളായ മണിപ്പൂരിനെ അധികസമയക്കളിയില്‍ തോല്‍പ്പിച്ചാണ് അഞ്ചുവട്ടം ജേതാക്കളായ ഗോവ കളത്തിലെത്തുന്നത്. ഇത്തവണ തോല്‍വിയറിയാതെയാണ് വരവ്. 14-ാംഫൈനലാണ്. ആടിയുലയാത്ത പ്രതിരോധവും മികച്ച ആക്രമണനിരയുമാണ് കരുത്ത്. പ്രതിരോധത്തില്‍ ക്യാപ്റ്റന്‍ മുഹമ്മദ് അലി, മുന്നേറ്റത്തില്‍ മുഹമ്മദ് ഫഹീസ്, നെസിയോ മരിസ്റ്റോ ഫെര്‍ണാണ്ടസ് എന്നിവരാണ് പ്രധാന താരങ്ങള്‍. ‘2017നുശേഷം ആദ്യമായാണ് ഫൈനല്‍ കളിക്കുന്നത്. സര്‍വീസസ് നല്ല ടീമാണ് എന്നാല്‍, ഞാനും കുട്ടികളും തോല്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ല’-ഗോവ പരിശീലകന്‍ ചാള്‍സ് ഡയസ് പറഞ്ഞു. സന്തോഷ് ട്രോഫിയില്‍ ഇരുടീമുകളും 11 തവണ മുഖാമുഖം വന്നിട്ടുണ്ട്. അഞ്ചിലും ഗോവ ജയിച്ചു. മൂന്നെണ്ണം സര്‍വീസസും. ബാക്കി സമനിലയായി.

Advertisements
Share news
error: Content is protected !!