തലസ്ഥാനത്ത് തുഷാർ ഗാന്ധിയെ തടഞ്ഞ് ആർഎസ്എസ് – ബിജെപി പ്രവർത്തകർ

തിരുവനന്തപുരം നെയ്യാറ്റിൽകരയിൽ മഹാത്മാഗാന്ധിയുടെ ചെറുമകൻ തുഷാർഗാന്ധിയെ തടഞ്ഞ് ആർഎസ്എസ്- ബിജെപി പ്രവർത്തകർ. ബിജെപി കൗൺസിലർ മഹേഷിൻ്റെ നേതൃത്വത്തിലാണ് തുഷാർ ഗാന്ധിയെ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തിയത്. പ്രമുഖ ഗാന്ധിയനും പൊതുപ്രവർത്തകനുമാണ് തുഷാർ ഗാന്ധി.

ഗാന്ധിമിത്ര മണ്ഡലം സ്ഥാപകനും പ്രമുഖ ഗാന്ധിയനുമായ പി ഗോപിനാഥൻ നായരുടെ പ്രതിമ അനാച്ഛാദന ചടങ്ങിന് എത്തിയതായിരുന്നു തുഷാര്‍ ഗാന്ധി. ആർഎസ്എസിനെതിരെയുള്ള പ്രസ്താവന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ആർഎസ്എസ് ബിജെപി അക്രമികൾ വഴി തടഞ്ഞ് മുദ്രാവാക്യവും വിളിക്കുകയായിരുന്നു. ആർഎസ്എസ് മൂർദാബാദ് എന്നും ഗാന്ധിജി സിന്ദാബാദ് എന്നും മുദ്രാവാക്യം മുഴക്കിയ അദ്ദേഹം പ്രതിഷേധക്കാരെ വകവെക്കാതെ കാറിൽ കയറി പോവുകയായിരുന്നു. കാറിന് മുന്നിൽ നിന്നടക്കം ആർഎസ്എസ്-ബിജെപി പ്രവർത്തകർ മുദ്രാവാക്യം മുഴക്കി.


രാജ്യത്തിന്റെ ആത്മാവിന് ക്യാൻസർ ബാധിച്ചിരിക്കുന്നുവെന്നും സംഘപരിവാറാണ് ക്യാൻസർ പടർത്തുന്നതെന്നും തുഷാർഗാന്ധി പ്രസംഗിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ആർഎസ്എസ്- ബിജെപി പ്രവർത്തകർ പ്രകോപനം സൃഷ്ടിച്ചത്. എന്നാൽ തന്റെ നിലപാടിൽ മാറ്റമില്ലെന്ന് പറഞ്ഞ തുഷാർഗാന്ധി ഗാന്ധിജിക്ക് ജയ് വിളിച്ച് ശേഷം മടങ്ങുകയായിരുന്നു.

