വനത്തിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ആദിവാസി സ്ത്രീയുടെ പോസ്റ്റ്മോർട്ടം ഇന്ന്
വനത്തിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ആദിവാസി സ്ത്രീയുടെ പോസ്റ്റ്മോർട്ടം ഇന്ന്. അമരാട് കട്ടിപ്പാറ കാക്കണഞ്ചേരി ആദിവാസി കോളനിയിൽ നിന്ന് കാണാതായ ലീലയുടെ മൃതദേഹം കഴിഞ്ഞ ദിവസമാണ് അമരാട് മലയിൽ നിന്നും അഴുകിയ നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ ലീലയുടെ സഹോദരീ ഭർത്താവ് രാജനെ താമരശേരി പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ടാഴ്ച മുമ്പ് കോളനിയിൽ എത്തിയവർ വിവരം അറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തംഗം നിധീഷ് കല്ലുള്ള തോട് പോലീസിൽ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് പൊലീസും, വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് വീടിനു സമീപത്തെ വനത്തിൽ തിരച്ചിൽ നടത്തിയെങ്കിലും ലീലയെ കണ്ടത്താനായില്ല.
കോളനി നിവാസികൾ നൽകിയ വിവരത്തെ തുടർന്ന് ലീലയുടെ സഹോദരീ ഭർത്താവ് രാജനെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് ലീലയെ കൊലപ്പെടുത്തിയതായി സൂചന ലഭിച്ചത്.രാജനെ കസ്റ്റഡിയിലെടുത്ത വിവരമറിഞ്ഞതോടെ ലീലയുടെ ഭർത്താവടക്കം കൂടെയുണ്ടായിരുന്നവർ പൊലീസിനോട് സംഭവം പറഞ്ഞു.
Advertisements
രാജനെ ഭയപ്പെട്ടാണ് സംഭവം പുറത്തു പറയാതിരുന്നതെന്നാണ് ഇവർ മൊഴി നൽകിയിട്ടുള്ളത്.
ലീലയുടെ മകൻ രേണുവിനെ 2019ൽ രാജൻ കൊലപ്പെടുത്തിയിരുന്നു. ലീലയുടെ മറ്റൊരു സഹോദരിയുമായി രാജനുള്ള അവിഹിത ബന്ധം ചോദ്യം ചെയ്തതിലുള്ള പ്രതികാരമായാണ് രേണുവിനെ കൊലപ്പെടുത്തിയത്. ഈ കേസിൽ ജയിലിലായിരുന്ന രാജൻ ഇപ്പോൾ ജാമ്യത്തിലിറങ്ങിയതാണ്.