പക്ഷാഘാതം വന്നയാൾക്ക് തുണയായി ജനകീയ ആരോഗ്യ കേന്ദ്രം; ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിച്ച് മന്ത്രി
കൊച്ചി: പക്ഷാഘാതം വന്നയാൾക്ക് തുണയായി ജനകീയ ആരോഗ്യ കേന്ദ്രം. ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിച്ച് മന്ത്രി. എറണാകുളം രായമംഗലം പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും പതിമൂന്നാം വാര്‍ഡ് മെമ്പറുമായ ജോയി(60)ക്കാണ് രായമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള പുല്ലുവഴി ജനകീയ ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരുടെ ഇടപെടലിലുടെ ജീവൻ രക്ഷിക്കാനായത്.
ജോയിയെ സമയോചിതമായി പ്രഥമ ശുശ്രൂക്ഷ നല്‍കി ആശുപത്രിയിലെത്തിച്ച ആരോഗ്യ പ്രവര്‍ത്തകരെ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈന്‍ യോഗത്തില്‍ അഭിനന്ദിച്ചു. ഈ യോഗത്തില്‍ പങ്കെടുത്ത ജോയ് തനിക്ക് ജനകീയ ആരോഗ്യ കേന്ദ്രത്തിലൂടെ കിട്ടിയ സേവനങ്ങള്‍ക്ക് നന്ദി പറഞ്ഞു. രണ്ടാഴ്ച മുമ്പാണ് ജനകീയ ആരോഗ്യ കേന്ദ്രത്തിലെത്തിയ ജോയിയ്ക്ക് ക്ഷീണം അനുഭവപ്പെട്ടത്. ഉടന്‍ തന്നെ എംഎല്‍എസ്പി നഴ്‌സ് ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ ജോയിയെ പരിശോധിച്ചു. രക്തസമ്മര്‍ദവും, പ്രമേഹവും ഉയര്‍ന്ന നിലയിലായിരുന്നു. ഇടത് ഭാഗത്ത് തളര്‍ച്ചയും സംസാരത്തില്‍ കുഴച്ചിലുമുണ്ടായിരുന്നു. സ്‌ട്രോക്കിന്റെ ലക്ഷണമാണെന്ന് മനസിലാക്കി ജോയിയെ ഉടന്‍ തന്നെ സ്‌ട്രോക്ക് ചികിത്സയ്ക്ക് സൗകര്യമുള്ള ആശുപത്രിയിലെത്തിക്കുകയായിരുന്നു.
സ്‌ട്രോക്കിന് സമയബന്ധിതമായ ചികിത്സ അത്യാവശ്യമാണ്. പെട്ടെന്ന ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ ചലന ശേഷിയും സംസാരശേഷിയും തന്നെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടുപോകും. ചിലപ്പോള്‍ മരണം തന്നെയും ഉണ്ടാകും. അത് മനസിലാക്കി അവിടെയുള്ളവർ ഇടപെടുകയായിരുന്നു.