കലോത്സവ വേദികളിൽ ഡബിൾ റോളിൽ നിരഞ്ജൻ. പഴയകാലം മത്സരാർത്ഥി, ഇന്ന് പരിശീലകൻ
കോഴിക്കോട് : കലോത്സവ വേദിയിൽ 29 വർഷംമുമ്പേ നിരഞ്ജൻ മത്സരാർഥിയായിരുന്നു. ഇപ്പോൾ ഡബിൾ റോളിൽ; അച്ഛനായും പരിശീലകനായും. വടകരയിൽ നാട്യശ്രീ കലാക്ഷേത്രയിൽ നൃത്താധ്യാപകനായ നിരഞ്ജന്റെ മകളും രണ്ട് ശിഷ്യരുമാണ് ഇത്തവണ നൃത്തവേദിയിൽ മാറ്റുരയ്‌ക്കുന്നത്. ഹൈസ്കൂൾ കേരള നടനത്തിൽ മകളും ശിഷ്യയുമായ പാർവണേന്ദു, ഹയർ സെക്കൻഡറി കേരള നടനത്തിൽ റിയ ശശീന്ദ്രൻ, മോഹിനിയാട്ടത്തിൽ അനേന അനീഷ് എന്നിവരാണ് മത്സരരംഗത്ത്.
മടപ്പള്ളി ജിജിഎച്ച്എസ്എസിലാണ് റിയയും പാർവണേന്ദുവും. മടപ്പള്ളി ജിവിഎച്ച്‌എസ്‌എസിലാണ് അനേന. തുടർച്ചയായ മൂന്ന് സംസ്ഥാന കലോത്സവത്തിൽ ഭരതനാട്യം, കുച്ചിപ്പുടി, മയൂരനൃത്തം എന്നിവയിലാണ് നിരഞ്ജൻ മത്സരിച്ചത്.