KOYILANDY DIARY

The Perfect News Portal

മാമുക്കോയ ഇനി ആസ്വാദക ഹൃദയങ്ങളില്‍

കോഴിക്കോട്: മലയാളികളുടെ പ്രിയപ്പെട്ട നടന്‍ മാമുക്കോയയുടെ മൃതദേഹം കണ്ണംപറമ്പ് പള്ളി ശ്മശാനത്തില്‍ ഖബറടക്കി. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് ഖബറടക്കം. ആദരാഞ്ജലി അര്‍പ്പിക്കാന്‍ നൂറുകണക്കിനാളുകള്‍ ഖബറിസ്ഥാനില്‍ എത്തി. അരക്കിണര്‍ മുജാഹിദ് പള്ളിയില്‍ നേരത്തെ  നമസ്‌കാരം നടന്നു.


ആയിരങ്ങളാണ് മാമുക്കോയയെ ഒരു നോക്ക് കാണാന്‍ കോഴിക്കോട് ടൗണ്‍ ഹാളിലും അരക്കിണറിലെ വീട്ടിലും എത്തിയത്. സ്പീക്കര്‍ എ എന്‍ ഷംസീര്‍ , സത്യന്‍ അന്തിക്കാട്, വി എം വിനു , സന്തോഷ് കീഴാറ്റൂര്‍, സാവിത്രി ശ്രീധരന്‍ , തുടങ്ങി രാഷ്ട്രീയ സിനിമ നാടക സാംസ്‌കാരിക മേഖലയിലെ പ്രമുഖരും സഹപ്രവര്‍ത്തകരും അദ്ദേഹത്തിന് അന്തിമോപചാരം അര്‍പ്പിച്ചു.

Advertisements

ബുധനാഴ്ച 1.05-ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവത്തെത്തുടര്‍ന്നാണ് മരണം. സിനിമ- നാടക -സാംസ്‌കാരിക-രാഷ്ട്രീയ മേഖലകളില്‍ നിന്നുള്ളവരും ആരാധകരും നാട്ടുകാരുമെല്ലാം ബുധനാഴ്ച വൈകീട്ട് കോഴിക്കോട്ടെ ടൗണ്‍ഹാളില്‍  മാമുക്കോയക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.


തിങ്കളാഴ്ച രാത്രി മലപ്പുറം കാളികാവ് പൂങ്ങോട് ഫുട്‌ബോള്‍ മത്സരത്തിന്റെ ഉദ്ഘാടനത്തിനെത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് കോഴിക്കോട്ടെ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തിലേക്കു മാറ്റുകയായിരുന്നു.