മമ്മൂട്ടി, ഷാരൂഖ് ഖാൻ, മിയ ഖലീഫ, ആസിഫ് അലി തുടങ്ങിയവർക്ക് ലീഗ് അംഗത്വം
വെട്ടിലായി ലീഗ്… തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ ലീഗിന്റെ അംഗത്വ പട്ടികയിൽ മമ്മൂട്ടി, ഷാരൂഖ് ഖാൻ, മിയ ഖലീഫ, ആസിഫ് അലി തുടങ്ങിയവരുടെ പേരുകൾ വന്നത് വിവാദമായതോടെ വിശദീകരണവുമായി ലീഗ്. മെമ്പർഷിപ്പുമായി ബന്ധപ്പെട്ട ആപ്പ് ദുരുപയോഗം ചെയ്തുവെന്നാണ് ലീഗ് പറയുന്നത്
നടന്നത് സൈബർ ആക്രമണമാണെന്നാണ് ലീഗ് നേതൃത്വത്തിന്റെ വിശദീകരണം. അംഗങ്ങളുടെ എണ്ണം പെരുപ്പിച്ച് കാണിക്കാനുള ശ്രമമെന്നാണ് സംഭവത്തിനെതിരെ ഉയരുന്ന ആക്ഷേപം. തിരുവനന്തപുരം നേമം മണ്ഡലത്തിലെ കളിപ്പാൻകുളം വാർഡിലാണ് മുസ്ലീംലീഗ് അംഗത്വ പട്ടികയിൽ പിഴവ് സംഭവിച്ചത്. സംഭവത്തിൽ പാർട്ടി നേതൃത്വം അന്വേഷണം ആരംഭിച്ചു.
ഡിസംബർ 31നാണ് മുസ്ലീം ലീഗ് അംഗത്വ വിതരണം അവസാനിച്ചത്. വീടുകൾ സന്ദർശിച്ച് പാർട്ടി അംഗത്വം വിതരണം ചെയ്യാനാണ് ലീഗ് നേതൃത്വം നിർദേശം നൽകിയിരുന്നത്. ഇത്തരത്തിൽ അംഗത്വം എടുക്കുന്നവരുടെ പേരും ആധാർ നമ്പരും തിരിച്ചറിയൽ കാർഡ് നമ്പരും ഫോൺ നമ്പരും നിർദ്ദിഷ്ട ഓൺലൈൻ പോർട്ടലിൽ അപ്ലോഡ് ചെയ്യാനും നിർദേശിച്ചു. ഇതിനായി ഒരോ വാർഡിനും സൈറ്റ് അഡ്രസും പാർഡും നൽകിയിരുന്നു. അംഗത്വ വിതരണത്തിന് ശേഷം കോഴിക്കോട്ടുള ഐ ടി കോർഡിനേറ്റർമാരാണ് ഇത് തുറന്ന് പരിശോധിച്ചത്.
ഇങ്ങനെ ഓൺലൈനിൽ അപ്ലോഡ് ചെയ്ത വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് ഷാരൂഖ് ഖാനും മമ്മൂട്ടിയും ആസിഫ് അലിയും മിയ ഖലീഫയും ഒക്കെ ലീഗിൽ അംഗത്വം നേടിയത് മനസ്സിലായത്. പാർട്ടി അംഗങ്ങൾ തന്നെയാണ് അംഗത്വ വിതരണം നടത്തിയത് എന്നാണ് ലീഗ് പറയുന്നത്. മുസ്ലീം ലീഗിൽ തിരുവനന്തപുരത്ത് 59,551 പേർ അംഗമായി എന്നാണ് പാർട്ടി പറയുന്നത്. സംസ്ഥാനത്ത് ലീഗിന്റെ അംഗ സംഖ്യ 24.33 ലക്ഷമെന്നാണ് പുതിയ കണക്ക്. 2016നേക്കാൾ 2.33 ലക്ഷം അംഗങ്ങൾ വർദ്ധിച്ചിട്ടുണ്ട്. അംഗങ്ങളിൽ പകുതിയിൽ ഏറെയും സ്ത്രീകളാണെന്ന വിവരം നേരത്തേ പുറത്തുവന്നിരുന്നു.