KOYILANDY DIARY

The Perfect News Portal

കഞ്ചാവ് കേസ്: സിംഗപ്പൂരിൽ ഇന്ത്യന്‍ വംശജനെ തൂക്കിലേറ്റി

കഞ്ചാവ് കേസ്: സിംഗപ്പൂരിൽ ഇന്ത്യന്‍ വംശജനെ തൂക്കിലേറ്റി. ലഹരിക്കടത്ത് കേസില്‍ അറസ്റ്റിലായ ഇന്ത്യന്‍ വംശജന്‍ തങ്കരാജു സുപ്പയ്യ(46)യുടെ വധശിക്ഷയാണ് നടപ്പാക്കിയത്. സിംഗപ്പൂരിലേക്ക് ഒരു കിലോയിലധികം കഞ്ചാവ് കടത്താന്‍ ശ്രമിച്ചതിനാണ് ഇയാള്‍ അറസ്റ്റിലായത്. ചാന്‍ഗി ജയില്‍ വളപ്പിലാണ് ശിക്ഷ നടപ്പിലാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു.

ഒരു കിലോ കഞ്ചാവ് കടത്താനുള്ള ശ്രമത്തിനിടെ 2014 ലാണ് തങ്കരാജു സിംഗപ്പൂരില്‍ പിടിയിലാകുന്നത്. 2018 ഒക്ടോബര്‍ ഒമ്പതിനാണ് വധശിക്ഷക്ക് വിധിച്ചത്. തങ്കരാജു സുപ്പയ്യയുടെ വധശിക്ഷ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് യു.എന്‍ മനുഷ്യാവകാശ സംഘടന രംഗത്തെത്തിയിരുന്നു. ബ്രിട്ടീഷ് ശതകോടീശ്വരന്‍ റിച്ചാഡ് ബ്രാന്‍സനും നിരവധി രാജ്യങ്ങളും വധശിക്ഷയെ എതിര്‍ക്കുകയും ചെയ്തിരുന്നു.

യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളായ നോര്‍വേയും സ്വിറ്റ്‌സര്‍ലന്‍ഡും സംയുക്തമായി തിങ്കളാഴ്ച പുറപ്പെടുവിച്ച പ്രസ്തവാനയില്‍ തങ്കരാജുവിൻ്റെ വിധശിക്ഷ നിര്‍ത്തലാക്കാനും ശിക്ഷാവിധി ഇളവ് ചെയ്യാനും സിംഗപ്പൂര്‍ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സിംഗപ്പൂരിലെ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയുടെ അനിവാര്യ ഘടകമാണ് വധശിക്ഷയെന്ന് സിംഗപ്പൂര്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുകയായിരുന്നു. സിംഗപ്പൂരിനെ സുരക്ഷിതമായി നിര്‍ത്തുന്നതില്‍ വധശിക്ഷ ഫലപ്രദമാണെന്നും കര്‍ശന സുരക്ഷകളോടെ ശിക്ഷ നടപ്പാക്കുമെന്നും മന്ത്രാലയം അറിയിച്ചു.

Advertisements