KOYILANDY DIARY

The Perfect News Portal

കേരളം ജീവിക്കാൻ കൊള്ളാത്ത നാടെന്ന്‌ വ്യാജ പ്രചാരണം; യുവസമൂഹം ഇത്‌ മുഖവിലക്കെടുക്കരുത്‌: മുഖ്യമന്ത്രി

കൊച്ചി: ഉന്നതവിദ്യാഭ്യാസ മേഖലയെ മികച്ചതാക്കാനാണ്‌ സർക്കാർ ശ്രമിക്കുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം ജീവിക്കാൻ കൊള്ളാത്ത നാടെന്ന്‌ ചിലർ പ്രചരിപ്പിക്കുന്നു. വ്യാജ പ്രചരണങ്ങളെ തള്ളണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളം വ്യവസായ സൗഹൃദമല്ലെന്നും പ്രചാരണം ഉണ്ട്. കേരളം ജീവിക്കാൻ കൊള്ളാത്ത നാട്, യുവാക്കൾ ഇവിടം വിടണം എന്നുള്ള പ്രചാരണം നടക്കുന്നുണ്ട്. ഇത് സർക്കാർ കാണാതെ പോകുന്നില്ല. യുവാക്കൾ ഈ വ്യാജ പ്രചാരണം തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയിൽ പ്രൊഫഷണൽ സ്റ്റുഡൻ്റ്സ് ഉച്ചകോടി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

പ്രൊഫഷണൽ കോഴ്‌സ്‌‌ പഠിക്കാൻ ഇവിടുന്ന് വിദ്യാർഥികൾ  പുറത്ത്പോകുന്ന രീതി തുടരുകയാണ്. പഠനം മാത്രമല്ല, അതിനൊപ്പം അവിടെ ജോലിയും, നൈപുണ്യവും നേടാൻ കഴിയുന്നു എന്നതാണ് കാരണം. ഇവിടെയും ആ സാഹചര്യം ഒരുക്കാനാണ് ശ്രമിക്കുന്നത്. മെഡിക്കൽ വിദ്യാർഥികൾക്കുള്ള ഇന്റേൺഷിപ്പ് സൗകര്യം എല്ലാ പ്രൊഫഷണൽ കോഴ്‌സുകാർക്കും ഒരുക്കും. തൊഴിൽ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് കർമ്മചാരി പദ്ധതി നടപ്പിലാക്കും.

പഠനത്തോടൊപ്പം തൊഴിൽ എന്നതാണ് കർമ്മചാരി പദ്ധതിയുടെ മുദ്രാവാക്യം. പരീക്ഷണാടിസ്ഥാനത്തിൽ കൊച്ചി കോർപ്പറേഷൻ പരിധിയിലാണ് കർമ്മചാരി പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ഇതിനായി കൊച്ചി കോർപ്പറേഷൻ പരിധിയിൽ ഉൾപ്പെടുത്താൻ കഴിയുന്ന ആർട്സ് ആൻഡ് സയൻസ് കോളേജുകൾ, ഹയർ സെക്കൻഡറി സ്‌കൂളുകൾ എന്നിവയുടെ പട്ടിക ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിക്കും – മുഖ്യമന്ത്രി പറഞ്ഞു.

Advertisements