KOYILANDY DIARY.COM

The Perfect News Portal

ഉത്തര്‍പ്രദേശില്‍ 22 കാരിയെ പൊലീസുകാര്‍ ബന്ദിയാക്കി പീഡിപ്പിച്ചെന്ന് പരാതി

ഉത്തര്‍പ്രദേശില്‍ 22 കാരിയെ പൊലീസുകാര്‍ ബന്ദിയാക്കി പീഡിപ്പിച്ചെന്ന് പരാതി.. പ്രതിശ്രുത വരനൊപ്പം യാത്ര ചെയ്യവെ ഗാസിയാബാദില്‍ വച്ച് രണ്ട് പൊലീസുകാര്‍ തന്നെ ഉപദ്രവിച്ചെന്നും ഭീഷണിപ്പെടുത്തി പതിനായിരം രൂപ ആവശ്യപ്പെട്ടെന്നുമാണ് 22 കാരിയുടെ പരാതി. സെപ്തംബര്‍ 16നാണ് കേസിനാസ്പദമായ സംഭവം. നോയിഡ സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. പ്രതിശ്രുത വരനൊപ്പം പാര്‍ക്കില്‍ ഇരിക്കവെ പൊലീസുകാര്‍ പണം ആവശ്യപ്പെട്ടെന്നും ഭീഷണിപ്പെടുത്തി ബന്ദിയാക്കി പീഡിപ്പിച്ചെന്നും യുവതി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

പരാതിയെ തുടര്‍ന്ന് പൊലീസുകാരായ രാകേഷ് കുമാര്‍, ദിഗംബര്‍ കുമാര്‍, എന്നിവര്‍ക്കെതിരെയും പേരറിയാത്ത് മറ്റൊരു പൊലീസുകാരനെതിരെയും കേസെടുത്തിട്ടുണ്ട്. പാര്‍ക്കിലിരിക്കെ പണം ചോദിച്ച് ഭീഷണിപ്പെടുത്തിയ പൊലീസുകാരോട് പണം ഇല്ലെന്ന് പറയുകയും എന്നാല്‍ കാലില്‍ വീണ് കേണപേക്ഷിച്ചിട്ടും പൊലീസുകാര്‍ വിട്ടില്ലെന്നും യുവതി ആരോപിക്കുന്നു. പണം നല്‍കിയില്ലെങ്കില്‍ യുവാവിനെ ജയിലില്‍ അടയ്ക്കുമെന്നായിരുന്നു ഭീഷണി. തുടര്‍ന്ന് പേടിഎം വഴി പ്രതിശ്രുത വരന്‍ പൊലീസുകാര്‍ക്ക് ആയിരം രൂപ നല്‍കി.

വിട്ടയയ്ക്കുന്നതിന് മുന്‍പ് തന്നെയും പ്രതിശ്രുത വരനെയും മൂന്ന് മണിക്കൂറോളം ബന്ദിയാക്കി പീഡിപ്പിച്ചെന്ന് യുവതി പരാതിയില്‍ വ്യക്തമാക്കി. ഇവിടെ നിന്ന് വിട്ടയച്ച ശേഷവും പൊലീസുകാരുടെ ശല്യം അവസാനിച്ചില്ല. സെപ്തംബര്‍ 19ന് പൊലീസുകാരില്‍ ഒരാളായ രാകേഷ് കുമാര്‍ യുവതിയെ വിളിക്കുകയും വീണ്ടും ലൈംഗികാവശ്യം ഉന്നയിക്കുകയും ചെയ്തു. ഈ സംഭാഷണം റെക്കോര്‍ഡ് ചെയ്താണ് യുവതി പൊലീസുകാര്‍ക്കെതിരെ കേസ് കൊടുത്തത്.

Advertisements
Share news
error: Content is protected !!