KOYILANDY DIARY

The Perfect News Portal

മനുഷ്യ വന്യജീവി സംഘർഷം കുറയ്ക്കാൻ കേന്ദ്രം തയ്യാറാകണം: പിവി അൻവർ സുപ്രീംകോടതിയെ സമീപിച്ചു

ന്യൂഡൽഹി: മനുഷ്യ വന്യജീവി സംഘർഷം കുറയ്ക്കുന്നതിനുള്ള കർമ്മ പരിപാടി തയ്യാറാക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട്  നിലമ്പൂർ എംഎൽഎ പി വി അൻവർ സുപ്രീം കോടതിയെ സമീപിച്ചു. വന്യജീവികളുടെ അക്രമണത്തിൽ കൊല്ലപെടുന്നവർക്ക് നഷ്ടപരിഹാരം നൽകുന്നതിന് പ്രത്യേക നിധി രൂപീകരിക്കാൻ കേന്ദ്രത്തിന് നിർദേശം നൽകണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

മനുഷ്യ വന്യജീവി സംഘർഷം കുറയ്ക്കുന്നതിനുള്ള കർമ പരിപാടി തയ്യാറാക്കുന്നതിന് സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ ഉന്നതതല സമിതിയെ രൂപീകരിക്കണം എന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. ശാസ്ത്ര സാങ്കേതിക വിദ്യകളുടെ അടിസ്ഥാനത്തിൽ ആയിരിക്കണം കർമ്മ പരിപാടി തയ്യാറാക്കേണ്ടതെന്നും വന്യജീവികളുടെ അക്രമണത്തിൽ കൊല്ലപെടുന്നവർക്ക് നഷ്ടപരിഹാരം നൽകുന്നതിന് നാഷണൽ കോർപസ് ഫണ്ട്‌ രൂപീകരിക്കാൻ നിർദേശിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അഡ്വ. കെ ആർ സുഭാഷ് ചന്ദ്രൻ ആണ് എംഎൽഎയുടെ ഹർജി സുപ്രീം കോടതിയിൽ ഫയൽ ചെയ്തിരിക്കുന്നത്.

2016 നും 2023 നും ഇടയിൽ കേരളത്തിൽ മാത്രം 909 പേരാണ് വന്യജീവി ആക്രമത്തിൽ കൊല്ലപ്പെട്ടത്. കേന്ദ്ര സർക്കാർ പാർലമെന്റിൽ നൽകിയ കണക്കുകൾ പ്രകാരം 13 സംസ്ഥാനകളിലായി 293 പേരാണ് 2018-22 കാലഘട്ടത്തിൽ കടുവയുടെ ആക്രമണത്തിൽ മാത്രം കൊല്ലപ്പെട്ടത്. 2018-23 കാലഘട്ടത്തിൽ 16 സംസ്ഥാനകളിലായി 2657 പേരാണ് ആനകളുടെ ആക്രമണത്തിന് ഇരയായതെന്നും ഇതിനു പുറമെ മറ്റു വന്യജീവി അക്രമണങ്ങളിൽ കൊല്ലപ്പെട്ടവർ, കോടിക്കണക്കിനു രൂപയുടെ കൃഷിനാശം തുടങ്ങിയവക്കും മനുഷ്യ വന്യജീവി സംഘർഷം കാരണമായിട്ടുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

Advertisements
Advertisements

വന്യജീവികളെ കൊല്ലുന്നതിന് പകരം വന്ധ്യംകരണവും, മറ്റ് ഗർഭ നിരോധന മാർഗങ്ങളും ഉപയോഗിച്ച് അവയുടെ ജനന നിരക്ക്‌  നിയന്ത്രിക്കണം. ഓസ്ട്രേലിയ, അമേരിക്ക തുടങ്ങിയ ഇടങ്ങളിൽ മനുഷ്യനും കൃഷിക്കും അപകടമാകുന്ന വന്യ ജീവികളെ നിയന്ത്രിതമായി വേട്ടയാടാൻ അനുവാദം നൽകാറുണ്ട്. ഇന്ത്യയിലും ഇതിനായുള്ള സമഗ്ര നയം തയ്യാറാക്കാൻ കേന്ദ്ര സർക്കാരിനോട് നിർദേശിക്കണം. അക്രമകാരികളായ വന്യമൃഗങ്ങളെ മാറ്റി പാർപ്പിക്കാനുള്ള നയത്തിന് രൂപം നൽകണം എന്നും ഹർജിയിൽ അൻവർ ആവശ്യപ്പെട്ടിട്ടുണ്ട്. 

ഡ്രോണുകൾ ഉൾപ്പടെയുടെ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് വന്യജീവികളുടെ നീക്കങ്ങൾ നിരീക്ഷിക്കണം എന്നും  ശാസ്ത്രീയ മാർഗ്ഗങ്ങൾ ഉപയോഗിച്ച് വന്യജീവികൾ ജനവാസ മേഖലകളിലേക്ക് കടക്കുന്നത് തടയണം.  വന്യജീവികളുടെ അക്രമണത്തിനെ തുടർന്ന് ജീവനും, സ്വത്തും, കൃഷിയും നഷ്ടപെടുന്നവർക്കായി പ്രത്യേക ഇൻഷുറൻസ് പരിരക്ഷ തയ്യാറാക്കാൻ കേന്ദ്ര സർക്കാരിനോട് നിർദേശിക്കണം. സ്വാഭാവിക വനം പുനസ്ഥാപിക്കാൻ തേക്ക്, യൂക്കാലിപിറ്റിസ് തുടങ്ങിയ മരങ്ങൾ പ്രാദേശിക വാസികളുടെ സഹായത്തോടെ നീക്കിയ ശേഷം, വന പ്രദേശത്തിന് ഇണങ്ങുന്ന തരത്തിൽ ഉള്ള മരങ്ങൾ വച്ച് പിടിപ്പിക്കണം. വനത്തിനകത്തു തന്നെ മൃഗങ്ങൾക്കായി കുടിവെള്ള സ്രോതസ്സുകൾ ഒരുക്കണമെന്നും ഇതിന് ആവശ്യമായുള്ള ഫണ്ട് നൽകാൻ കേന്ദ്ര സർക്കാരിനോട് നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.