വയനാട്ടിലെ വന്യജീവി ആക്രമണത്തിൽ ഒറ്റക്കെട്ടായി സ്ഥായിയായ പരിഹാരം കാണും; മന്ത്രി കെ രാജന്‍
വയനാട്ടിലെ വന്യജീവി ആക്രമണത്തില്‍ ഒറ്റക്കെട്ടായി സ്ഥായിയായ പരിഹാരം കാണുമെന്ന് മന്ത്രി കെ രാജന്‍. മന്ത്രിമാരുടെ അവലോകന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ യോഗത്തിലെ 27 നിര്‍ദേശങ്ങളില്‍ 15 എണ്ണം പ്രാവര്‍ത്തികമാക്കി. നോഡല്‍ ഓഫീസറെ നിയമിച്ചുവെന്നും വയനാട്ടില്‍ തന്നെ ഓഫീസ് തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ജനകീയ സമിതി രൂപീകരിക്കും. ഇതില്‍ കളക്ടര്‍ കോ- ഓര്‍ഡിനേറ്റര്‍ ആകും.
ഉദ്യോഗസ്ഥ പ്രതിനിധികളും, ജനപ്രതിനിധകളും അംഗങ്ങളാകും. രണ്ടാഴ്ചയിലൊരിക്കല്‍ അവലോകനം നടത്തുമെന്നും ഒറ്റക്കെട്ടായി സ്ഥായിയായ പരിഹാരം കാണുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സര്‍ക്കാര്‍ വളരെ ഗൗരവത്തോടെയാണ് വിഷയത്തെ കാണുന്നതെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ധനവകുപ്പ് 13 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
പ്രശ്‌ന പരിഹാരത്തിന് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ട്. തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് കാടിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥ നിലനിര്‍ത്തും. റിസോര്‍ട്ടുകള്‍ വന്യമൃഗങ്ങളെ ആകര്‍ഷിക്കുന്ന തരത്തില്‍ നടപടികള്‍ സ്വീകരിക്കുന്നതിനെതിരെ നോട്ടീസ നല്‍കും. വനാതിര്‍ത്തികളില്‍ മാലിന്യം തള്ളുന്നതിനെതിരെ നടപടിയെടുക്കും. പ്രതിസന്ധി ഘട്ടത്തില്‍ ഒരുമിച്ച് നില്‍ക്കണമെന്നും കക്ഷി- രാഷ്ട്രീയ പ്രശ്‌നമായി വിഷയത്തെ കാണരുതെന്നും എം ബി രാജേഷ് പറഞ്ഞു.