KOYILANDY DIARY.COM

The Perfect News Portal

നേപ്പാള്‍ മിന്നല്‍ പ്രളയം: തുരങ്കത്തിൽ നിന്ന് രണ്ട് പേർ ജീവനോടെ പുറത്തേക്ക്

.

കാഠ്മണ്ഡു: നേപ്പാള്‍ മിന്നല്‍ പ്രളയമുണ്ടായി പത്താം നാള്‍ രണ്ട് തൊഴിലാളികളെ അത്ഭുതകരമായി രക്ഷപ്പെടുത്തി. ത്രിശൂലി ജലവൈദ്യുതി പദ്ധതിയിലെ തുരങ്കത്തില്‍ നിന്നാണ് രണ്ട് തൊഴിലാളികളെ ജീവനോടെ പുറത്തെത്തിക്കാനായത്. നേപ്പാളിലെ വിവിധ തുരങ്കങ്ങളില്‍ നിര്‍മാണ തൊഴിലാളികള്‍ കുടുങ്ങിയിട്ടുണ്ടാകാം എന്ന സംശയത്തെ തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തകര്‍ തെരച്ചില്‍ നടത്തിയത്. തുരങ്കത്തില്‍ ഇനിയും ജീവനോടെ ആളുകള്‍ ഉണ്ടാകാമെന്ന സാധ്യത കണക്കിലെടുത്ത് കൂടുതല്‍ തെരച്ചില്‍ നടത്തുകയാണ് രക്ഷാപ്രവര്‍ത്തകര്‍.

 

കഴിഞ്ഞ മാസം 26-ാം തിയതിയാണ് നേപ്പാളില്‍ മിന്നല്‍ പ്രളയമുണ്ടാകുന്നത്. 40 തൊഴിലാളികളാണ് അന്ന് തുരങ്കത്തില്‍ കുടുങ്ങിയതെന്നാണ് വിവരം. ഇനിയും പലരും ജീവനോടെ ഉണ്ടാകാമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. കൂടുതല്‍ ആളുകളുടെ ശബ്ദം തുരങ്കത്തില്‍ നിന്ന് കേള്‍ക്കുന്നുവെന്നത് പ്രതീക്ഷ നല്‍കുന്നുണ്ട്. 900ലേറെ തൊഴിലാളികള്‍ നേപ്പാളിലെ വിവിധ ജലവൈദ്യുത പദ്ധതികള്‍ക്കായി ജോലി ചെയ്ത് വരികയായിരുന്നു. ഇതില്‍ 500ഓളം പേരെങ്കിലും തുരങ്കങ്ങളില്‍ കുടുങ്ങിയിരിക്കാമെന്നാണ് സംശയം.

 

മിന്നല്‍ പ്രളയത്തില്‍ 1275 പേരുടെ മരണമാണ് ഇതുവരെ ഔദ്യോഗികമായി സ്വീകരിച്ചത്. നേപ്പാളില്‍ മാത്രം 5083 പേരെ കണ്ടെത്താന്‍ ഉണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇതില്‍ 275 ഇന്ത്യന്‍ പൗരന്മാരും ഉള്‍പ്പെടുന്നു.നേപ്പാള്‍ പ്രളയദുരന്തത്തില്‍ കാണാതായവരുടെ ബന്ധുക്കളുടെ ഡിഎന്‍എ പ്രൊഫൈലിങ്ങിന് കേന്ദ്ര, സംസ്ഥാന തല ഫോറന്‍സിക് ലബോറട്ടറികളുടെ സേവനം ലഭ്യമാക്കും. ഇന്ത്യയില്‍ താമസിക്കുന്ന ബന്ധുക്കളുടെ സാമ്പിളുകള്‍ ശേഖരിക്കാന്‍ സഹായിക്കുകയാണ് ലക്ഷ്യം.

Share news
error: Content is protected !!